ബഹ്റൈൻ ആകാശത്ത് ഇനി എയർ ടാക്സികൾ പാറിപ്പറക്കും
'ഗേറ്റ് വേ ഗൾഫ് ഇൻവെസ്റ്റ്മെന്റ്' ഫോറത്തിലാണ് പ്രഖ്യാപനം
മനാമ: ബഹ്റൈന്റെ ആകാശത്ത് ഇനി എയർ ടാക്സികൾ പാറിപ്പറക്കും. 2027ഓടുകൂടി ആദ്യത്തെ ഇലക്ട്രിക് ഫ്ലൈയിങ് ടാക്സി ലോഞ്ച് ചെയ്യുമെന്ന് ബഹ്റൈൻ പ്രഖ്യാപിച്ചു. ബഹ്റൈനിൽ നടന്ന ഗേറ്റ് വേ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിലാണ് പ്രഖ്യാപനം. ബ്രസീൽ ആസ്ഥാനമായുള്ള ഈവ് എയർ മൊബിലിറ്റിയുമായി ആണ് കരാർ ഒപ്പുവെച്ചത്.
ഒരു പൈലറ്റിനൊപ്പം നാല് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഫ്ലൈയിങ് ടാക്സികൾ, നഗര ഗതാഗതത്തിന്റെ ഭാവി മാറ്റിമറിക്കും. ഹെലികോപ്റ്ററിനോട് സാമ്യമുള്ള രൂപകല്പനയിലാണ് നിർമാണം. എന്നാൽ ശബ്ദമോ പുകയോ ഉണ്ടാകില്ല, റൺവേയും ആവശ്യമില്ല.
ഇലക്ട്രിസിറ്റി ഉപയോഗിച്ച് പാറുന്ന ഈ EVTOL എയർക്രാഫ്റ്റുകൾ ഹെലികോപ്റ്ററിനെപ്പോലെ നേരെ പറന്നുയർന്ന്, പിന്നീട് സാധാരണ വിമാനങ്ങളുടേത് പോലെ മുന്നോട്ട് സഞ്ചരിക്കും. അതുപോലെ ലാൻഡ് ചെയ്യുമ്പോൾ നേരെ താഴേക്ക് പറന്നിറങ്ങും. റൺവേ ആവശ്യമില്ലാത്തതുകൊണ്ട് തന്നെ തിരക്കേറിയ നഗരപ്രദേശങ്ങളിൽ നിന്ന് തന്നെ പറക്കാനും തിരിച്ച് ലാൻഡ് ചെയ്യാനും എളുപ്പമാകും.
ആദ്യ ഘട്ട പരീക്ഷണപറക്കലുകൾക്ക് ശേഷം, 2028ൽ വാണിജ്യ സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്ന രീതിയിലാകും എയർ ടാക്സിയുടെ സർവീസ് ഡിസൈൻ ചെയ്യുക.