ബഹ്റൈനിലെ അൽ നഈമിൽ ബാങ്ക് എടിഎം സ്ഫോടനത്തിലൂടെ തകർക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം
മനാമ: ബഹ്റൈനിലെ അൽ നഈമിൽ ബാങ്ക് എ.ടി.എം സ്ഫോടനത്തിലൂടെ തകർക്കാൻ ശ്രമം. 19ഉം 23ം വയസുള്ള പ്രതികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു ഹസ്സൻ അബ്ദുൽകരിം,അലി അബ്ദുൽഹുസൈൻ എന്നിവരാണ് പിടിയിലായത്. ബഹ്റൈനിലെ ഒരു ദേശീയ ബാങ്കിന്റെ എടിഎമ്മിന് നേരെയാണ് പ്രതികൾ സ്ഫോടനം നടത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്രതിയായ ഹസ്സൻ അബ്ദുൽകരിം ആദ്യം എ.ടി.എമ്മിനുള്ളിൽ പ്രവേശിച്ച് പെട്രോൾ പോലെയുള്ള കത്താൻ സഹായിക്കുന്ന ഒരു ദ്രാവകം ഒഴിക്കുകയായിരുന്നു. ശേഷം സ്ഫോടനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു ഗ്യാസ് സിലിണ്ടർ എടിഎമ്മനുള്ളിൽ കൊണ്ടുവെച്ചു. ഇതിന് പിന്നാലെയാണ് തീകൊളുത്തിയത്.
കൂട്ടുപ്രതിയായ അലി സംഭവത്തിന് മുമ്പായി സ്ഥലത്തെത്തി സാഹചര്യം പരിശോധിക്കുകയും കുറ്റകൃത്യത്തിനാവശ്യമായ ഉപകരണങ്ങൾ ഹസന് വാങ്ങിനൽകുകയും ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ ഈ കുറ്റകൃത്യം നടത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികൾ സംഭവശേഷം സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.