Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മനാമ; ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടന്ന ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഇനി സാധാരണ നിലയിലാകും. വിമാന സർവീസുകൾ പുനസ്ഥാപിക്കപ്പെടും. പ്രവാസികളടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണിത്.
മേഖലയിലെ സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി വ്യോമപാത അടച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെല്ലാം നിലച്ചത് അടിയന്തിരമായി യാത്ര ചെയ്യേണ്ട പ്രവാസികളെ ഏരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുത്ത് സൗദി അറേബ്യയിലെ ദമ്മാം വഴി യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു യാത്രക്കാർക്ക്. ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ എപ്പോൾ പറന്നു തുടങ്ങുമെന്ന തീരുമാനമായില്ലെങ്കിലും ഉടൻ തന്നെ ഇക്കാര്യത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പുണ്ടാകും.
വ്യോമയാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായ ഏകോപനത്തോടെ, ഏറ്റവും ഉയർന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യോമഗതാഗതത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വ്യക്തമാക്കി.