ജിസിസി-യു.എസ് സംയുക്ത മന്ത്രിതല യോഗം; കൂടിക്കാഴ്ച നടത്തി ഒമാൻ-സൗദി വിദേശകാര്യമന്ത്രിമാർ
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം
മസ്കത്ത്: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ വെച്ച് നടന്ന ജിസിസി-യു.എസ് സംയുക്ത മന്ത്രിതല യോഗത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ ചലനങ്ങളും ഗൾഫ് മേഖലയെയും അന്താരാഷ്ട്ര സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളും ഇരുമന്ത്രിമാരും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള പ്രധാന പ്ലാറ്റ്‌ഫോമായ 'ഒമാൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ' പ്രവർത്തനങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.
അയൽരാജ്യങ്ങളായ ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം അടിവരയിട്ട കൂടിക്കാഴ്ചയിൽ, പരസ്പര താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജിസിസി കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും സംയുക്ത ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രാദേശിക വിഷയങ്ങളിൽ ഏകോപനം വർധിപ്പിക്കുന്നതിനും ജിസിസിയുടെ സംയുക്ത നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള കൺസൾട്ടേഷനുകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്. വിവിധ മേഖലകളിൽ സംയുക്ത സഹകരണം വിപുലീകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.