ബഹ്റൈനിൽ സർക്കാർ സ്കൂളുകളിൽ എത്തിച്ചേർന്നത് ഒന്നര ലക്ഷം വിദ്യാർഥികൾ

Update: 2023-09-08 17:10 GMT
Advertising

ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ എത്തിച്ചേർന്നത് ആകെ 1,55,000 വിദ്യാർഥികൾ. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങൾ വിദ്യഭ്യാസ മന്ത്രാലയം നടത്തിയിരുന്നു.

ഈ വർഷം 15,000 പുതിയ വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. ഇതിൽ 5,000 കുട്ടികൾ 2017 സെപ്റ്റംബർ മുതൽ ഡിസംബർ വരെ ജനിച്ചവരാണ്. അവർക്കും പ്രവേശനം അനുവദിക്കാൻ മന്ത്രാലയം തീരുമാനിച്ചിരുന്നു.

വൈകി സ്കൂളിൽ ചേരാതിരിക്കാനുള്ള മുൻകരുതലെന്ന നിലക്കാണ് ഇത്തരമൊരു ഇളവ് നൽകിയതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഒന്നാം ക്ലാസിൽ ചേരുന്നതിന് ആറ് വയസ്സ് പൂർത്തിയായിരിക്കണമെന്നതാണ് രാജ്യത്തെ നിയമം. സ്കൂളുകളിലാവശ്യമായ അറ്റകുറ്റപ്പണികളും എ.സി ഘടിപ്പിക്കലും ക്ലാസ് മുറികളുടെ നവീകരണവുമൊക്കെ പൂർത്തിയാക്കിയിരുന്നു.

കൂടാതെ സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് കമ്യൂണിറ്റി പൊലീസിന്‍റെയും സ്കൂൾ അധികൃതരുടെയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു. ഇടവിട്ട സമയങ്ങളിൽ പ്രൈമറി, അപ്പർ പ്രൈമറി, സെക്കണ്ടറി സ്കൂളുകൾ സ്കൂളുകൾ തുടങ്ങുന്നതും അവസാനിക്കുന്നതിനാലും ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമായിട്ടുണ്ട്.

പ്രൈമറി തലം12.30 വരെയും, അപ്പർ പ്രൈമറി തലം 1.15 വരെയും സെക്കണ്ടറി തലം 1.45 വരെയുമാണ് പഠന സമയം നിശ്ചയിച്ചിട്ടുള്ളത്. അറബി, ഇംഗ്ലീഷ് ഭാഷകളിൽ നൈപുണ്യം നേടാനും ഖുർആൻ പാരായണത്തിൽ കഴിവുണ്ടാക്കുന്നതിനും പ്രത്യേകം പിരീഡുകൾ നിർണയിച്ചിട്ടുണ്ട്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News