അധിനിവേശത്തിന്‍റെ നൊമ്പരവും, വിമോചനത്തിന്‍റെ സന്തോഷവും പങ്കുവെച്ച് കുവൈത്ത്

33 മത് വിമോചന ദിനം ആഘോഷിച്ചു

Update: 2024-02-26 17:46 GMT
Editor : Anas Aseen | By : Web Desk
Advertising

കുവൈത്ത്: അധിനിവേശത്തിന്‍റെ നൊമ്പരവും,വിമോചനത്തിന്‍റെ സന്തോഷവും പങ്ക് വെച്ച് കുവൈത്ത്.  33 മത് വിമോചന ദിനം ആഘോഷിച്ചു.സദ്ദാം ഹുസൈന്‍റെ അധിനിവേശത്തില്‍ നിന്ന് മോചിതമായതിന്‍റെ വാര്‍ഷികമാണ് രാജ്യം വിമോചന ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തെ വിവിധ പാർക്കുകളിലും ബീച്ചുകളിലും സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തി.

വികസനപാതയിൽ അതിവേഗം വളരുന്നതിനിടെയാണ് 1990ൽ കുവൈത്തിൽ ഇറാഖിന്റെ അധിനിവേശം.7 മാസം നീണ്ട അധിനിവേശത്തിൽ കുവൈത്തിനെ പതിറ്റാണ്ടുകൾ പിറകിലാക്കി.ഭരണാധികാരികളുടെ നിശ്ചയദാർഢ്യം കുവൈത്തിനെ പഴയതിലും മികച്ച അവസ്ഥയിലേക്ക് അതിവേഗം എത്തിച്ചു.

രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കി വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു.ഞായർ, തിങ്കള്‍ ദിവസങ്ങളിൽ ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ എന്നീവ കേന്ദ്രീകരിച്ച് വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി.ദേശീയ പതാകകളുമായി ജനങ്ങൾ തെരുവിൽ സന്തോഷം പങ്കുവെച്ചു.കെട്ടിടങ്ങളും വീടുകളും വർണവെളിച്ചത്തിൽ തിളങ്ങി.ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പേരാണ് ഗള്‍ഫ്‌ സ്ട്രീറ്റിലും രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലും അണിനിരന്നത്.

ദേശീയ ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടന്നത്.ആഭ്യന്തര-പ്രതിരോധ മന്ത്രാലയത്തന്‍റെ നേതൃത്വത്തില്‍ സൈനിക പ്രദര്‍ശനവും, വ്യോമ സേന പ്രത്യേക എയര്‍ ഷോയും സംഘടിപ്പിച്ചു.ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സയൻ്റിഫിക് സെൻ്ററില്‍ സന്ദര്‍ശര്‍കര്‍ക്ക്‌ പ്രവേശനം സൗജന്യമാക്കിയിരുന്നു.

സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് പേരാണ് രണ്ട് ദിവസങ്ങളിലായി സയൻ്റിഫിക് സെൻ്റര്‍ സന്ദര്‍ശിച്ചത്.വിവിധ പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും ദേശീയ ദിനാഘോഷത്തില്‍ സജീവമായി പങ്ക് ചേര്‍ന്നു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News