കുവൈത്തിൽ മയക്കുമരുന്ന് നിയന്ത്രിക്കാൻ പുതിയ നിയമം; അമീർ അംഗീകാരം നൽകി
മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് അമീർ അംഗീകാരം നൽകി. ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടാഴ്ചക്കകം നിയമം പ്രാബല്യത്തിൽ വരും.
കടുത്ത ശിക്ഷകൾ ഉൾപ്പെടുന്ന പുതിയ മയക്കുമരുന്ന് നിയമത്തിനാണ് അമീർ അംഗീകാരം നൽകിയത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ. 13 അധ്യായങ്ങളിലായി 84 വകുപ്പ് ഉൾക്കൊള്ളുന്ന പുതിയ നിയമം, 1983 ലെയും 1987 ലെയും പഴയ നിയമങ്ങൾ റദ്ദാക്കി, മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ഏകീകരിക്കുന്നു. മയക്കുമരുന്നുകളുടെ ഉൽപാദനം, കൃഷി, നിർമാണം, ഇറക്കുമതി, കയറ്റുമതി, കൈവശം വയ്ക്കൽ, വിൽപ്പന, ഉപഭോഗം എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു.
ചികിത്സയും ഗവേഷണവും പോലുള്ള ആവശ്യങ്ങൾക്കാണ് അനുമതി ലഭിക്കുക. ഇത് സംബന്ധമായ എല്ലാ തീരുമാനങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. ഫാർമസ്യൂട്ടിക്കൽ നിർമാണത്തിന് ലൈസൻസുള്ള ഫാക്ടറികൾക്കു മാത്രമേ അനുമതി ലഭിക്കൂ. ചില സസ്യങ്ങളുടെ കൃഷി സർക്കാർ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ലൈസൻസുള്ള ഗവേഷണ കേന്ദ്രങ്ങൾക്കുമാത്രം അനുവദനീയമാണ്. മയക്കുമരുന്ന് വിരുദ്ധ ദേശീയ തന്ത്രം ഒരുക്കുന്നതിനായി 'സുപ്രീം കൗൺസിൽ ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ്' രൂപീകരിക്കുമെന്ന് നിയമം പറയുന്നു.
ആരോഗ്യ മന്ത്രാലയം പ്രത്യേക പുനരധിവാസ ആസക്തി ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങി 21 വയസ്സിന് താഴെയുള്ളവർക്കായി പ്രത്യേക വിഭാഗം ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്. മയക്കുമരുന്ന് കടത്തൽ, ഉൽപാദനം, കൃഷി പോലുള്ള ഗുരുതര കുറ്റങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ, കൂടാതെ കനത്ത പിഴയും ലഭിക്കാം. സ്വമേധയാ ചികിത്സ തേടുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കരുതെന്ന സംരക്ഷണവും നിയമം നൽകുന്നു. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക്, ലൈസൻസുള്ള ഏതൊരു സ്ഥാപനത്തിലും പ്രവേശിച്ച് പരിശോധന നടത്താനുള്ള അധികാരവും പുതിയ നിയമം അനുവദിക്കുന്നു.