ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി കുവൈത്ത്
വേനൽ കണക്കിലെടുത്തു മൂന്നുമാസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒഴിവാക്കിയത്
കുവൈത്തിൽ ജൂൺ ഒന്ന് മുതൽ നടപ്പിലാക്കിയ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി. വേനൽ കണക്കിലെടുത്തു മൂന്നുമാസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒഴിവാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 360 ഓളം കമ്പനികൾക്കെതിരെ നിയമലംഘനത്തിനു നടപടി സ്വീകരിച്ചതായി മാൻ പവർ അതോറിറ്റി അറിയിച്ചു.
കനത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഈ വർഷവും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 നും അഞ്ചിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിയായിരുന്നു വിലക്ക് നിയമം പാലിക്കപ്പെടുന്നു എന്നുറപ്പാകാൻ വർക്ക് സൈറ്റുകളിൽ മാൻപവർ അതോറിറ്റിയിലെ ഇൻസ്‌പെക്ഷൻ ടീം പരിശോധന നടത്തിയിരുന്നു.
മൂന്നു മാസകാലയളവിനുള്ളിൽ നിയമം ലംഘിച്ചു തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ച 360ലധികം കമ്പനികൾക്കെതിരെ നിയമലംഘനം രെജിസ്റ്റർ ചെയ്തതായി മാൻപവർ അതോറിറ്റി അറിയിച്ചു .ആകെ 420 കൺസ്ട്രക്ഷൻ സൈറ്റുകളിൽ ആണ് പരിശോധന നടത്തിയത്. 450 മുന്നറിയിപ്പ് നോട്ടീസുകൾ ഇഷ്യൂ ചെയ്തു. വിലക്ക് സമയത്ത് തൊഴിലെടുത്ത 600 ഓളം ത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകിയതായി അതോറിറ്റി അറിയിച്ചു.
നിയമലംഘനത്തെ കുറിച്ച് പരാതി അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ ഏർപ്പെടുത്തിയിരുന്നു . എന്നാൽ 20 പരാതികൾ മാത്രമാണ് ഇതുവഴി ലഭിച്ചത്. അവസാന പത്ത് ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമം തെറ്റിച്ച 20 കമ്പനികളെയും 20 തൊഴിലാളികളെയും കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.