ഉച്ചവിശ്രമ നിയമം: കുവൈത്തിൽ കഴിഞ്ഞ മാസം 33 ലംഘനങ്ങൾ കണ്ടെത്തി

30 കമ്പനികൾക്ക് മുന്നറിയിപ്പും നൽകി

Update: 2025-07-06 12:27 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ 1 മുതൽ ആഗസ്റ്റ് അവസാനം വരെ നടപ്പിലാക്കുന്ന ഉച്ചസമയത്തെ പുറംജോലി നിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ജൂൺ മാസത്തിലെ പരിശോധനാ കണക്കുകൾ പുറത്തുവിട്ടു. ജൂൺ 1 മുതൽ 30 വരെ നടത്തിയ പരിശോധനകളിൽ 60 തൊഴിലിടങ്ങൾ സന്ദർശിക്കുകയും 33 തൊഴിലാളികൾ നിയമം ലംഘിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.

നിയമം ആദ്യമായി ലംഘിച്ച 30 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്നുള്ള പരിശോധനകളിൽ ഒരു കമ്പനി പോലും നിയമം ആവർത്തിച്ച് ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആദ്യ ലംഘനം കണ്ടെത്തിയ 30 കമ്പനികളിൽ വീണ്ടും പരിശോധനകൾ നടത്തുകയും ചെയ്തു. കൂടാതെ, കഴിഞ്ഞ മാസം ഉച്ചവിശ്രമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 12 പരാതികൾ ലഭിച്ചതായും അതോറിറ്റി അറിയിച്ചു.

ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ എല്ലാ ദിവസവും രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെയാണ് പുറംജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന താപനിലയിൽ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാട്ട്സ്ആപ്പ് സേവനം വഴി (6192 2493) അധികാരികളെ അറിയിച്ച് സഹകരിക്കണമെന്ന് അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News