സർക്കുലർ പിൻവലിച്ചു; പള്ളികൾക്കകത്ത് ഇഫ്‌താർ ആകാമെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം

പള്ളി കോമ്പൗണ്ടിനകത്ത് റമദാൻ തമ്പ് കെട്ടാൻ അനുമതിയുണ്ടാകില്ല

Update: 2022-03-28 09:05 GMT

കുവൈത്തിൽ പള്ളികൾക്കകത്ത് ഇഫ്‌താർ ആകാമെന്ന് ഔഖാഫ് മന്ത്രാലയം. മുൻ‌കൂർ അനുമതി വാങ്ങിയ ശേഷം നിബന്ധനകളോടെ ഇഫ്താർ നടത്താമെന്നു മന്ത്രാലയം അറിയിച്ചു. നേരത്തെ ഇഫ്താർ വിലക്കിക്കൊണ്ട് ഇറക്കിയ സർക്കുലർ പിൻവലിച്ചാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

അതത് ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതി വാങ്ങി നിബന്ധനകളോടെ ഇഫ്താർ നടത്താമെന്നാണ് ഇമാമുമാർക്ക് അയച്ച പുതിയ സർക്കുലറിൽ പറയുന്നത്. പള്ളിക്കകത്ത് മഗ്രിബ് ബാങ്കിന് 20 മിനിറ്റ് മുമ്പ് നോമ്പുതുറക്ക് വേണ്ടിയുള്ള ഷീറ്റ് വിരിക്കണമെന്നും ഇഫ്താർ കഴിഞ്ഞ ഉടൻ ഷീറ്റ് മടക്കി പള്ളി വൃത്തിയാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇഫ്താർ നടക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യം പള്ളി ഉറപ്പുവരുത്തമെന്നും സർക്കുലറിൽ പറയുന്നു. അതേസമയം പള്ളി കോമ്പൗണ്ടിനകത്ത് റമദാൻ തമ്പ് കെട്ടാൻ അനുമതിയുണ്ടാകില്ല. കോമ്പൗണ്ടിന് പുറത്ത് കെട്ടുന്ന തമ്പിന് മസ്ജിദിൽനിന്ന് വൈദ്യുതി കണക്ഷൻ നൽകരുതെന്നും പ്രത്യേക നിർദേശമുണ്ട്.   

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News