കുവൈത്തിലെ ഇറാഖ് അധിനിവേശത്തിനു ഇന്നേക്ക് 33 വയസ്

സമീപകാലത്തായി ഇറാഖ്-കുവൈത്ത് നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്

Update: 2023-08-02 18:44 GMT
Advertising

കുവൈത്തിലെ ഇറാഖ് അധിനിവേശത്തിനു ഇന്നേക്ക് 33 വയസ്. സമ്പദ് സമൃതിയുടെ പിൻബലത്തിൽ കുവൈത്ത് നടുനിവർത്തി നിൽക്കുമ്പോഴും അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണ ഇന്നും ഈ മണ്ണിലുണ്ട്. സകലവിധ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാഖി പട്ടാളം കുവൈത്തിലേക്ക് ഇരച്ചു കയറിയത് ഒരു ആഗസ്ത് രണ്ടിനായിരുന്നു. ഇരുട്ടിന്റെ മറവിൽ പുലർച്ചെ രണ്ടുമണിക്ക് കുവൈത്തിലേക്ക് കടന്നു കയറിയ ഇറാഖീ സൈന്യം രാജ്യത്തെ മുച്ചൂടും മുടിപ്പിച്ചു. നിരവധി പേർ അനാഥരായി, അനേകം പേർ പലായനം ചെയ്തു.

കുവൈത്തിനെ ഇറാഖിന്റെ ഭാഗമാക്കുകയും 19ാമത് ഗവർണറേറ്റ് ആക്കി അടക്കിഭരിക്കുകയുമായിരുന്നു സദ്ദാം ഹുസൈന്റെ ലക്ഷ്യം. അയൽരാജ്യത്തിൻറെ യുദ്ധക്കൊതിയിൽ കുവൈത്തിന് അന്ന് പലതും നഷ്ടപ്പെട്ടു. വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകർത്തു തരിപ്പണമാക്കി. നൂറുകണക്കിന് കെട്ടിടങ്ങൾ ബുൾഡോസറുപയോഗിച്ച് ഇടിച്ചുനിരത്തി. 639 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. നാല് ലക്ഷം കുവൈത്തി പൗരൻമാരാണ് അധിനിവേശ കാലയളവിൽ കുവൈത്തിൽ നിന്നും പലായനം ചെയ്തത്. നിരവധി പേർ തടവുകാരായി അപ്രത്യക്ഷമാവുകയും ചെയ്തു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല.

സമീപകാലത്തായി ഇറാഖ്-കുവൈത്ത് നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതിനിടെ ഇറാഖ് അധിനിവേശ ദിനങ്ങളെയും വിമോചനത്തേയും കുവൈത്ത് മന്ത്രിസഭ അനുസ്മരിച്ചു. കുവൈത്തിനെ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഹിച്ച മുൻഗാമികളെ പങ്കിനെ അഭിനന്ദിക്കുകയും ആദരവോടെ അനുസ്മരിക്കുന്നതായും മന്ത്രിസഭ അറിയിച്ചു.രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ മഹത്തായ ത്യാഗങ്ങളും മന്ത്രിസഭ അനുസ്മരിച്ചു. കുവൈത്തിന്റെ മോചനത്തിന് പിന്തുണച്ച സഹോദര-സൗഹൃദ രാജ്യങ്ങൾക്കും മന്ത്രിസഭ നന്ദി അറിയിച്ചു.


Full View

Today marks 33 years since Iraq's invasion of Kuwait

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News