ഇ- പേയ്മെന്റ് സേവനങ്ങളില്ല; ഒമാനിൽ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി
മസ്‌കത്ത്: ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകാത്തതിനെ തുടർന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സീബ് വിലായത്തിലെ മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വിപണി നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള തുടർശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം നടത്തിയ പരിശോധനാ കാമ്പയിനെ തുടർന്നാണ് നടപടി. മന്ത്രാലയത്തിന്റെ പരിശോധന വകുപ്പാണ് നടപടികൾ സ്വീകരിച്ചത്.
2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരെയാണ് നടപടികൾ എടുത്തുകൊണ്ടിരിക്കുന്നത്.
ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററൻറുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ്ഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്‌സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കിയത്.