ഗസ്സയുടെ പുനർനിർമാണം; ബോർഡ് ഓഫ് പീസിൽ പങ്കെടുത്ത് ഒമാൻ
ഡോണൾഡ് ട്രംപ് ഗസ്സയ്ക്കായി 10 ബില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു
മസ്കത്ത്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണപ്രകാരം ബോർഡ് ഓഫ് പീസ് മീറ്റിങ്ങിൽ പങ്കെടുത്ത് ഒമാൻ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വാഷിങ്ടണിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.
ബോർഡിന്റെ ഭാവി പ്രവർത്തന പദ്ധതികളും ഗസ്സയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഗസ്സയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങൾ സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്തു. യോഗം ഉദ്ഘാടനം ചെയ്ത ഡോണൾഡ് ട്രംപ് ഗസ്സയ്ക്കായി 10 ബില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു.
ചർച്ചകളിലൂടെ സമാധാനം സ്ഥാപിക്കുക, സ്വയംനിർണ്ണയ അവകാശം ഉയർത്തിപ്പിടിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക തുടങ്ങിയ ഒമാന്റെ ഉറച്ച നിലപാടുകളുടെ ഭാഗമായാണ് ഈ പങ്കാളിത്തം. കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിച്ച് ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കണമെന്ന് ഒമാൻ യോഗത്തിൽ ആവർത്തിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തു.