ഒമാനിലെ മുസന്ദമിൽ കനത്ത മഴ; വാദികൾ നിറഞ്ഞൊഴുകി
രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവുണ്ടാകും
മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ ഇന്നും ശക്തമായ മഴ തുടരുന്നു. മുസന്ദമിലെ വിവിധ വിലായത്തുകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് നിരവധി വാദികൾ നിറഞ്ഞൊഴുകി. ദിബ്ബ, മദാ എന്നിവിടങ്ങളിൽ മിതമായ മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇന്ന് രാത്രി മുതൽ രാജ്യത്തുടനീളം തെക്കുകിഴക്കൻ കാറ്റ് സജീവമാകുമെന്നും ഇതിന്റെ ഫലമായി താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ, സാഹസിക ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനികൾ കാലാവസ്ഥാ ബുള്ളറ്റിനുകൾ കൃത്യമായി നിരീക്ഷിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. സുരക്ഷ മുൻനിർത്തി സാഹസിക വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതിൽ നിന്നും നടത്തുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് പൈതൃക-ടൂറിസം മന്ത്രാലയവും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാദികൾ മുറിച്ചുകടക്കുന്നതും താഴ്ന്ന പ്രദേശങ്ങളിൽ തങ്ങുന്നതും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.