Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിലെ ജബൽ അൽ അഖ്ദർ റോസ് ഫെസ്റ്റിവൽ മാർച്ച് 30ന് ആരംഭിക്കും. കുന്നിൻമുകളിൽ പൂത്തലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് മനോഹരമായ കാഴ്ചയാണ്. സുന്ദര ദൃശ്യം കാണാനും വിളവെടുപ്പ് സീസൺ അടുത്തറിയാനുമായി നിരവധി സന്ദർശകരാണ് ഈ സീസണിൽ ജബൽ അഖ്ദറിലെത്തുന്നത്.
ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസ് ഫെസ്റ്റിവൽ സുൽത്താനേറ്റിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ഇവന്റാണ്. കണ്ണെത്താ ദൂരത്തോളം പൂത്തലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ സുന്ദര ദൃശ്യം കാണാനും വിളവെടുപ്പ് സീസൺ അടുത്തറിയാനുമായി നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. മാർച്ച് മാസം മുതൽ റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കും. ഇത് മെയ് മാസം വരെ തുടരും. ഏകദേശം 7 മുതൽ 10 ഏക്കർ വിസ്തൃതിയിലാണ് ഇവിടെ റോസാപ്പൂക്കൾ കൃഷി ചെയ്യുന്നത്. 5000ത്തിൽ പരം റോസ ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
ഇവിടങ്ങളിൽ നിന്നും വിളവെടുക്കുന്ന റോസാപ്പൂക്കൾ ഭക്ഷണം, പാനീയങ്ങൾ എന്നിവയിലെ പ്രധാന ഘടകമാണ്. പരമ്പരാഗതമായ ഒമാനി കോഫി ഉണ്ടാക്കുന്നതിലും റോസാപ്പൂക്കൾ ഉപയോഗിക്കാറുണ്ട്. ക്രീമുകൾ, സോപ്പ് തുടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിനായും ഈ പൂക്കൾ ഉപയോഗിച്ചു വരുന്നു. റോസ് ചെടികൾ നട്ടു വളർത്തലും റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗമാണ്. ഒരു ഏക്കറിൽ നിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്.