ഒമാനിലെ ന്യൂന മർദ്ദം; നാളെ മുതൽ സലാലയില്‍ നേരിട്ടുള്ള ആഘാതം ആരംഭിച്ചേക്കും

Update: 2023-10-20 15:05 GMT
Advertising

ഒമാനിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് നാളെ മുതൽ സലാലയില്‍ നേരിട്ടുള്ള ആഘാതം ആരംഭിച്ചേക്കും. അറബികടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ഉഷ്ണണമേഖല ന്യൂന മർദ്ദമായി മാറിയതായി അധികൃതർ അറിയിച്ചു.

കേന്ദ്ര ഭാഗം നിലവിൽ സലാല തീരത്ത് നിന്ന് ഏകദേശം 1100 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 37മുതൽ 50കി.മീറ്റർ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്. ഇതുമായി രൂപപ്പെട്ട മഴ മേഘങ്ങൾ ദോഫാർ ഗവറർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 900 കിലോമീറ്റർ അകലെയാണുള്ളതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറാനും സാധ്യതയുണ്ട്. തിങ്കളാഴ്ച അർധരാത്രിക്കു ശേഷം ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ-മഹ്‌റ ഗവർണറേറ്റിനും ഇടയിൽ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

നേരിട്ടുള്ള ആഘാതം ഞായറാഴ്ച ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിലായി 50മുതൽ 200 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്‍റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 50മുതൽ 75 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേകും.

തിങ്കളാഴ്ച 68 മുതൽ 125 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. 200മുതൽ 600 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബികടലിന്‍റെ തീരങ്ങളിൽ തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് 2018 ഒക്ടോബര്‍ 13 ന്‌ അടിച്ച ലുബാന്‍ ചുഴലിക്കാറ്റ് സലാലയുടെ പടിഞ്ഞാറ്‌ ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News