ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ നിർമാണം പുരോഗമിക്കുന്നു

135 ടൺ സ്റ്റീലിൽ 126 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൊടിമരം നവംബറിൽ നടക്കുന്ന ദേശീയ ദിനാഘോഷ വേളയിൽ രാജ്യത്തിനു സമർപ്പിക്കും

Update: 2024-09-11 17:22 GMT

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 135 ടൺ സ്റ്റീലിൽ 126 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൊടിമരം നവംബറിൽ നടക്കുന്ന ദേശീയ ദിനാഘോഷ വേളയിൽ രാജ്യത്തിനു സമർപ്പിക്കും.

അൽ ഖുവൈറിലെ മിനിസ്ട്രി സ്ട്രീറ്റിൽ 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മസ്‌കത്ത് നഗരസഭയും ജിൻഡാൽ ഷദീദ് അയേൺ ആൻഡ് സ്റ്റീൽ കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമാണം ഈ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. 135 ടൺ സ്റ്റീലിൽ 126 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൊടിമരം ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമാണ്. അടി ഭാഗത്തു 2800 മില്ലി മീറ്റർ വ്യാസവും മുകളിൽ 900 മില്ലി മീറ്റർ വ്യാസവും ഉണ്ട്. ഇതിലെ ഒമാനി പതാകക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങൾക്ക് സുരക്ഷിതമായ ഇറക്കത്തിനായി മുന്നറിയിപ്പ് നൽകുന്ന ലൈറ്റ് സംവിധാനവും ഇതിൽ ഉണ്ടായിരിക്കും.

Advertising
Advertising

പദ്ധതി പൂർത്തിയാകുന്നതോടെ വിശ്രമത്തിനും ഔട്ട്ഡോർ സ്പോർട്സിനുമുള്ള സങ്കേതമായി മസ്‌കത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം മാറും. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള വിനോദ സൗകര്യങ്ങൾ, കായിക സംവിധാനങ്ങൾ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, നടത്ത-സൈക്കിളിങ് പാതകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, സ്‌കേറ്റ് പാർക്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. നൂറിലേറെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. അതോടൊപ്പം 40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി അൽ ഖുവൈർ സ്‌ക്വയറിലെ കൊടിമരം നിലകൊള്ളും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News