റെസിഡൻഷ്യൽ അതിർത്തികൾക്ക് പുറത്ത് ചെടി നടാൻ പെർമിറ്റ് വേണം: മസ്‌കത്ത് മുനിസിപ്പാലിറ്റി

നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴ

Update: 2025-04-13 11:33 GMT

മസ്‌കത്ത്: റെസിഡൻഷ്യൽ അതിർത്തികൾക്ക് പുറത്ത് ചെടികൾ നടുകയോ അല്ലെങ്കിൽ ലാൻഡ്സ്‌കേപ്പിംഗ് ജോലികൾ ചെയ്യുകയോ ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക പെർമിറ്റുകൾ നേടണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നഗര ക്രമം നിലനിർത്താനും നിയന്ത്രിത രീതിയിൽ പച്ചപ്പ് പ്രോത്സാഹിപ്പിക്കാനുമാണിത്.

വീടുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ മനോഹരമാക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ ആദ്യം അത്തരം ജോലികൾ ചെയ്യാൻ അനുവദിക്കുന്ന ചെറിയ കെട്ടിട പെർമിറ്റിന് അപേക്ഷിക്കണം. പൊതു റോഡുകളിലോ റെസിഡൻഷ്യൽ പ്ലോട്ടുകൾക്ക് സമീപമുള്ള തുറസ്സായ സ്ഥലങ്ങളിലോ ചെടി നടുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി ഒരു ഓൺലൈൻ പ്രസ്താവനയിലാണ് പറഞ്ഞത്.

Advertising
Advertising

പെർമിറ്റില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് 100 റിയാൽ അഡ്മിനിസ്‌ട്രേറ്റീവ് പിഴ ഈടാക്കും. കൂടാതെ, ലംഘനം തിരുത്തുകയോ അനധികൃത ലാൻഡ്സ്‌കേപ്പിംഗ് അല്ലെങ്കിൽ ഇൻസ്റ്റാളേഷനുകൾ നീക്കം ചെയ്യുകയോ ചെയ്യുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. അത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളോ വാദികളോ അഭിമുഖീകരിക്കുന്ന വസ്തുവിന്റെ വശങ്ങളിൽ ചെടി നടുന്നതിന് നിയന്ത്രണമുണ്ട്. അവിടങ്ങളിൽ പ്രത്യേക ദൂരം പാലിക്കേണ്ടതുണ്ട്. തെരുവിലേക്കുള്ള നടപ്പാതയായി കുറഞ്ഞത് 1.5 മീറ്റർ സ്ഥലം വിടണം, കൂടാതെ കെട്ടിടത്തിന്റെ പുറം മതിലിനും ഏതെങ്കിലും നടീൽ ജോലികൾക്കും ഇടയിൽ കുറഞ്ഞത് 0.5 മീറ്റർ ഇടം ആവശ്യമാണ്. ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിക്കും തെരുവിനും ഇടയിലുള്ള സ്ഥലം 2 മീറ്ററിൽ കൂടുതലാണെങ്കിൽ, പുല്ലും സീസണൽ പൂക്കളും മാത്രമേ നടാൻ കഴിയൂ. ആറ് മീറ്ററോ അതിൽ കൂടുതലോ മുൻവശമുള്ള പ്രോപ്പർട്ടികളിൽ ചെടി നടുന്നതിന് നാല് മീറ്റർ വരെ ഉപയോഗിക്കാം, പക്ഷേ, രണ്ട് മീറ്റർ ബാക്കിയുണ്ടാകണം.

സംയോജിത ഹരിത പദ്ധതികളിലെ നടീൽ ജോലികൾക്ക് അധികൃതരുടെ മുൻകൂർ അംഗീകാരവും ഏകോപനവും ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്ക് പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനൊപ്പം പൊതു ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News