ഖത്തർ ഊർജ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി
ഊർജ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമായി തുടരുമെന്ന് ഖത്തർ ഉറപ്പു നൽകി
ദോഹ: ഊർജ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമായി തുടരുമെന്ന് ഉറപ്പു നൽകി ഖത്തർ. പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തർ ഊർജ സഹമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാരം, നിക്ഷേപം അടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക വകുപ്പു മന്ത്രി ഹർദീപ് സിങ് പുരി ദോഹയിലെത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഖത്തർ എനർജി സിഇഒ കൂടിയായ ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബിയുമായുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജ വിതരണത്തിലെ പ്രതിസന്ധിയും സമാധാന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയുടെ വിശ്വസനീയ ഊർജ പങ്കാളിയായി ഖത്തർ തുടരുമെന്ന് സഅദ് ഷെരീദ ഉറപ്പുനൽകി.
യുഎസും ഇറാനും രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹർദീപ് സിങ് പുരിയുടെ ഖത്തർ സന്ദർശനം. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ്, ആസ്ട്രേലിയ രാഷ്ട്രങ്ങളിൽ നിന്നുള്ള ബദൽ ഊർജ വിതരണ ശൃംഖലയെയാണ് നിലവിൽ ഇന്ത്യ എൽഎൻജിക്കായി ആശ്രയിക്കുന്നത്. ഇന്ത്യയുടെ ആകെ എൽഎൻജി ഇറക്കുമതിയുടെ അഞ്ചിൽ രണ്ടു ഭാഗവും ഖത്തറിൽ നിന്നാണ്. ഖത്തർ എനർജിയുമായി പ്രതിവർഷം 8.5 ദശലക്ഷം ടണ്ണിന്റെ ദീർഘകാല കരാറും ഇന്ത്യയ്ക്കുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, 2024-25 വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത 27 ദശലക്ഷം ടൺ എൽഎൻജിയിൽ 11.2 ദശലക്ഷവും ഖത്തറിൽ നിന്നായിരുന്നു.