കുവൈത്തുമായി 15 വർഷത്തെ എൽഎൻജി വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ

പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ എല്‍എന്‍ജി വീതമാണ് നല്‍കുക.

Update: 2024-08-26 16:36 GMT

ദോഹ: കുവൈത്തുമായി ദീർഘകാല പ്രകൃതിവാതക വിതരണ കരാർ ഒപ്പുവെച്ച് ഖത്തർ. ഖത്തർ എനർജിയും കുവൈത്ത് പെട്രോളിയം കോർപറേഷനും തമ്മിലാണ് ദീർഘകാല ഇന്ധന വിതരണത്തിനുള്ള കരാറിൽ ഒപ്പുവെച്ചത്.പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ എല്‍എന്‍ജി വീതമാണ് നല്‍കുക. കുവൈത്തിൽ നടന്ന ചടങ്ങിൽ ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ബിൻ ഷെരിദ അൽ കഅബി, കെ.പി.സി ഡെപ്യൂട്ടി ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് നവാഫ് സൗദ് അൽ നസിർ അസ്സബാഹ് എന്നിവർ ഒപ്പുവെച്ചു. കുവൈത്തിന്റെ സുസ്ഥിര ഊർജ പദ്ധതികൾക്കുള്ള പിന്തുണയായാണ് ദ്രവീകൃത പ്രകൃതി വാതക വിതരണത്തിന്റെ ദീർഘകാല കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം 2025 ജനുവരി മുതൽ ഖത്തർ എനർജിയിൽ നിന്നുള്ള ഇന്ധന വിതരണം ആരംഭിക്കും. ഖത്തർ എനർജിയുടെ ക്യൂ െഫ്‌ലക്‌സ്, ക്യൂ മാക്‌സ് എൽ.എൻ.ജി കപ്പലുകൾ വഴി കുവൈത്തിന്റെ അൽ സൂർ എൽ.എൻ.ജി ടെർമിനലിലേക്കായിരിക്കും ഇന്ധനമെത്തിക്കുക. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനത്തിന്റെ ഭാഗമായി ഖത്തർ ദ്രവീകൃത പ്രകൃതി വാതക ഉത്പാദനം ഗണ്യമായി കൂട്ടിയിട്ടുണ്ട്. 2030 ഓടെ പ്രതിവർഷ ഉത്പാദനം 142 ദശലക്ഷം ടണിലെത്തും. ഈ സാഹചര്യത്തിൽ സുഗമമായ വിതരണത്തിനായി ദീർഘകാല കരാറുകളാണ് ഖത്തർ എനർജി ലക്ഷ്യം വയ്ക്കുന്നത്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News