ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ സൈന്യത്തില്‍ ചേരുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും

മാര്‍ച്ച് 31 വരെയാണ് രജിസ്‌ട്രേഷന് അവസരമുണ്ടാവുക

Update: 2022-01-18 07:35 GMT

ദോഹ: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള 2021-2022 വര്‍ഷത്തെ രജിസ്ട്രേഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കുമെന്ന് സൈനിക ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഏകീകൃത സ്റ്റാന്‍ഡിങ് കമ്മിറ്റി അറിയിച്ചു.

രാജ്യത്തിന്റെ സൈന്യത്തില്‍ ചേരാനുള്ള നിബന്ധനകളും വ്യവസ്ഥകളുമനുസരിച്ചാണ് നിശ്ചിത വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മാര്‍ച്ച് 31 വരെയാണ് രജിസ്‌ട്രേഷന് അവസരമുണ്ടാവുക.

സ്റ്റാന്‍ഡിങ് കമ്മിറ്റി തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ ജാബര്‍ അറിയിച്ചതനുസരിച്ച്, ഈ വര്‍ഷത്തെ ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്ക് (നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍) മാത്രമായിരിക്കും 2021-2022 ബാച്ചില്‍ ചേരാന്‍ അവസരമുണ്ടാവുക. രജിസ്ട്രേഷന്‍ സമയത്ത് പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് 21 വയസ്സിലും വിദ്യാര്‍ത്ഥിനികള്‍ക്ക് 22 വയസ്സിലും പ്രായം കവിയാന്‍ പാടില്ല.

Advertising
Advertising

ഈ വര്‍ഷം കമ്മിറ്റിയുടെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതിനാല്‍ രജിസ്‌ട്രേഷന്‍ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ ജാബര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബിരുദധാരികളുടെ അപേക്ഷകളില്‍ പരിഗണിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തര്‍ പൗരനായിരിക്കുക, 2021-2022 വര്‍ഷത്തെ ബിരുദധാരിയാവുക, പരീക്ഷളില്‍ 70 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുണ്ടാവുക, 21 വയസ്സ് കവിയാതിരിക്കുക, നല്ല പെരുമാറ്റം എന്നിവയുള്‍പ്പെടെ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക കോളേജുകളില്‍ പ്രവേശനം നല്‍കുക. കൂടാതെ വൈദ്യപരിശോധനകളില്‍ വിജയിക്കുകയും വേണം. പെണ്‍കുട്ടികള്‍ക്ക് 22 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. പെണ്‍കുട്ടികളുടെ അക്കാദമിക് ഗ്രേഡുകളില്‍ 80 ശതമാനത്തില്‍ കുറവുണ്ടാകാനും പാടില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News