Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ജിദ്ദ: റമദാൻ ആദ്യ 20 ദിവസങ്ങളിൽ ഇരു ഹറമുകളിലും തീർഥാടകർക്കായി ഒരുക്കിയ സേവനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഇരുഹറം കാര്യാലയം. മസ്ജിദുൽ ഹറമിലും മസ്ജിദുന്നബവിയിലും 1.48 കോടിയിലധികം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ 26,000 ക്യുബിക് മീറ്റർ സംസം വെള്ളവും ഹറമിലെ വിവിധ വിതരണ യൂണിറ്റുകൾ വഴി ലഭ്യമാക്കി.
9,13,700 ലധികം തീർഥാടകർക്ക് വിവിധ ഭാഷകളിലായി മാർഗനിർദേശങ്ങൾ നൽകി. ഫീൽഡ് ടീമുകളും പ്രത്യേക ഗൈഡൻസ് പോയിന്റുകളും വഴിയാണ് സംശയനിവാരണത്തിനുള്ള ഈ സൗകര്യം ഒരുക്കിയത്. ഉംറയുടെ ഭാഗമായുള്ള മുടി മുറിക്കൽ സേവനം 61,800-ഓളം പേർ പ്രയോജനപ്പെടുത്തി. ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലാണ് ഈ സേവനം ലഭ്യമാക്കിയത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്കായി ഒരുക്കിയ ഇലക്ട്രിക് കാർട്ട് സേവനം 96,000-ത്തിലധികം പേർ ഉപയോഗിച്ചു.