ജിദ്ദ ഇസ്‌ലാമിക് പോർട്ടിലേക്ക് കൂടുതൽ സർവീസുകൾ; ഇന്ത്യയുൾപ്പെടെ അന്താരാഷ്ട്ര -പ്രാദേശിക തുറമുഖങ്ങളെ ബന്ധിപ്പിക്കും
14,400 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ പുതിയ സർവീസുകളുടെ ശേഷി
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ ഇസ്ലാമിക് പോർട്ട്, കിങ് അബ്ദുല്ല പോർട്ട് എന്നിവിടങ്ങളിലേക്ക് ആഗോള ഷിപ്പിങ് ഭീമനായ 'മായേർസ്ക്' മൂന്ന് പുതിയ സർവീസുകൾ കൂടി ആരംഭിച്ചതായി സൗദി പോർട്ട് അതോറിറ്റി (മാവാനി). രാജ്യത്തെ തുറമുഖങ്ങളെ ആഗോള സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനും പ്രാദേശിക, ആഗോള തലങ്ങളിൽ അവയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും ഈ നീക്കം സഹായകമാകും. ഇന്ത്യയിലെ നവഷിവ, മുന്ദ്ര തുറമുഖങ്ങൾ, ഒമാനിലെ സലാല തുറമുഖം, സൗദിയിലെ തന്നെ കിങ് അബ്ദുല്ല പോർട്ട് എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജിദ്ദ തുറമുഖത്തെ പുതിയ സർവീസുകൾ.
ആകെ 14,400 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ഈ സർവീസുകൾക്കാകും. ആഗോള പ്രകടന സൂചികകളിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ദേശീയ കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് 'മാവാനി' വ്യക്തമാക്കി. മൂന്ന് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് ഹബ്ബായി രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള 'നാഷണൽ സ്ട്രാറ്റജി ഫോർ ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക്സ്' പദ്ധതിക്ക് ഈ സർവീസുകൾ കരുത്തേകും.
രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ നിലവിൽ 62 മൾട്ടി പർപ്പസ് ബർത്തുകൾ ഉണ്ട്. കയറ്റുമതിക്കും പുനർകയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക് ഏരിയയും ട്രക്കുകൾക്കായി നേരിട്ടുള്ള ഗതാഗത സംവിധാനവുമുണ്ട്. രണ്ട് കണ്ടെയ്‌നർ ഹാൻഡ്‌ലിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളും ഈ പോർട്ടിന്റെ സവിശേഷതയാണ്. പ്രതിവർഷം 13 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ഈ തുറമുഖത്തിനുണ്ട്.