ഇറാന്റെ ആക്രമണം: വിവിധ രാഷട്രനേതാക്കളുമായി ടെലിഫോൺ സംഭാഷണം നടത്തി സൗദി കിരീടാവകാശി
പൂർണ പിന്തുണയുമായി സ്‌പെയിനും ഉസ്‌ബെക്കിസ്ഥാനും മൗറിത്താനിയയും
റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളും വർധിച്ചുവരുന്ന സൈനിക നീക്കങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിവിധ ലോകനേതാക്കളുമായി ടെലിഫോൺ സംഭാഷണം നടത്തി. സ്‌പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ, ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ്, മൗറിത്താനിയൻ പ്രസിഡന്റ് മുഹമ്മദ് ശൈഖ് അൽ ഗസ്വാനി എന്നിവരുമായാണ് അദ്ദേഹം സംസാരിച്ചത്.
മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ നേതാക്കൾ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് മൂന്ന് രാഷ്ട്രത്തലവന്മാരും കിരീടാവകാശിയെ അറിയിച്ചു.
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ചർച്ചയിൽ വിലയിരുത്തപ്പെട്ടു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയ നേതാക്കൾ, പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾ സൗദിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ആവർത്തിച്ചു. നിലവിലെ സൈനിക അസ്വസ്ഥതകൾ എത്രയും വേഗം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയും സംഭാഷണത്തിൽ വിഷയമായി.