സൗദിയിൽ എഐ തരംഗം; മുന്നിൽ യുവതലമുറ
രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 21 ശതമാനത്തിലധികം പേരും എഐ ടൂളുകൾ ഉപയോഗിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ അതിവേഗം പ്രചാരം നേടുന്നു. രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 21 ശതമാനത്തിലധികം പേരും ഏതെങ്കിലും തരത്തിലുള്ള എഐ ടൂളുകൾ ഉപയോഗിക്കുന്നതായി കമ്മ്യൂണിക്കേഷൻ ആന്റ് സ്പേസ് ടെക്‌നോളജി കമ്മീഷന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
റിപ്പോർട്ട് അനുസരിച്ച്, 20നും 29നും ഇടയിൽ പ്രായമുള്ളവരാണ് എഐ സാങ്കേതികവിദ്യ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഈ പ്രായപരിധിയിലുള്ള 27.3% ആളുകളും എഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു. വിദ്യാഭ്യാസം, ജോലി, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഇവർ പ്രധാനമായും ഈ ടൂളുകളെ ആശ്രയിക്കുന്നത്.
10നും 19നും ഇടയിൽ പ്രായമുള്ളവരാണ് എഐ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്ത്. ഈ വിഭാഗത്തിലെ 26.4% പേർ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. വിദ്യാഭ്യാസം, ക്രിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന ഉപയോഗ മേഖലകൾ.
എന്നാൽ, 60 വയസ്സിന് മുകളിലുള്ളവരിൽ എഐ ഉപയോഗം താരതമ്യേന കുറവാണ്. ഈ പ്രായപരിധിയിലുള്ള 6.2% ആളുകൾ മാത്രമാണ് എഐ ടൂളുകൾ ഉപയോഗിക്കുന്നത്. പ്രായമായവരുടെ ഉപയോഗം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
പ്രാദേശികമായി ഏറ്റവും കൂടുതൽ എഐ ഉപയോക്താക്കളുള്ളത് തബൂക്കിലാണ് (30%). 27.7% ഉപയോക്താക്കളുമായി റിയാദ് തൊട്ടുപിന്നാലെയുണ്ട്. കിഴക്കൻ പ്രവിശ്യ, ഖസീം എന്നീ പ്രദേശങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.