ഇനി വെറും ഒട്ടകമല്ല; ഒട്ടക പാസ്പോർട്ട് പുറത്തിറക്കാൻ സൗദി
പാസ്‌പോർട്ടിൽ പേര്, ജനനത്തീയതി, ഫോട്ടോ തുടങ്ങിയവ
റിയാദ്: ഒട്ടക പാസ്പോർട്ട് പുറത്തിറക്കാനൊരുങ്ങി സൗദി. ഒട്ടക പാസ്പോർട്ട് നൽകുന്ന പദ്ധതി സൗദി പരിസ്ഥിതി ഉപമന്ത്രി എഞ്ചിനീയർ മൻസൂർ ഹിലാൽ അൽ മഷീതി ഉദ്ഘാടനം ചെയ്തു. ഒട്ടക പാസ്പോർട്ട് സമഗ്ര തിരിച്ചറിയൽ രേഖയാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ചിപ്പ് നമ്പർ, പാസ്പോർട്ട് നമ്പർ, ഒട്ടകത്തിന്റെ പേര്, ജനനത്തീയതി, ഇനം, ലിംഗം, നിറം, ജനന സ്ഥലം, തീയതി, ഇഷ്യൂവിങ് അതോറിറ്റി എന്നിവയെല്ലാം പാസ്‌പോർട്ടിലുണ്ടാകും. കൂടാതെ വലതുവശത്ത് നിന്നും ഇടതുവശത്ത് നിന്നുമുള്ള ഒട്ടകത്തിന്റെ ചിത്രങ്ങളും രേഖയിലുണ്ടാകും.
വാക്‌സിനേഷനുകൾക്കായുള്ള പ്രത്യേക ഷെഡ്യൂളും പോസ്പോർട്ടിൽ ഉൾപ്പെടുന്നു. അതിൽ വെറ്ററിനറി വാക്‌സിനേഷൻ റെക്കോർഡ് രേഖപ്പെടുത്തും. ഇത് മൃഗഡോക്ടർ പേരെഴുതി ഒപ്പിട്ടും സീൽ വെച്ചും സാക്ഷ്യപ്പെടുത്തും.
ഒട്ടക മേഖലയെ നിയന്ത്രിക്കാനും ഐഡന്റിറ്റി രേഖപ്പെടുത്താനുമാണ് നടപടി. പ്രാദേശിക, അന്തർദേശീയ വിപണികളിൽ വിശ്വാസ്യത സംരക്ഷിക്കുകയും ലക്ഷ്യമാണ്. വിൽപ്പന നിയന്ത്രിക്കാൻ ഒട്ടക പാസ്പോർട്ട് വഴിയൊരുക്കുമെന്ന് അധികൃതർ പറയുന്നു. വിൽപ്പന, കൈമാറ്റം, ഔദ്യോഗിക രേഖകൾ എന്നിവ നിയന്ത്രിക്കുന്നതിലൂടെയും ഉടമസ്ഥാവകാശ തെളിവ് ലഭ്യമാക്കുന്നതിലൂടെയുമാണ് ഇത് സാധ്യമാകുക.