Writer - razinabdulazeez
razinab@321
റിയാദ്: അയൽ രാജ്യങ്ങളെ ആക്രിമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രസ്താവനക്ക് പിന്നാലെ സൗദിയിലേക്ക് വ്യാപകമായ ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായി. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്കാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇതിനകത്താണ് യുഎസ് എംബസി സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ച വരെ 22 ഡ്രോൺ ആക്രമണ ശ്രമങ്ങളാണ് സൗദിയെ ലക്ഷ്യമാക്കി എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെ തുടർന്ന് വിവിധ വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടും. ഈ വിമാനം ഇന്നലെ രാത്രി 11 മണിക്ക് പുറപ്പെടേണ്ടതായിരുന്നു. ഇതിന് പിന്നാലെ വിമാന കമ്പനികൾ യാത്രക്കാർക്ക് ഡേറ്റ് മാറ്റാനുള്ള ഓപ്ഷനും ഇപ്പോൾ നൽകിയിട്ടുണ്ട്.
അതേസമയം കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ചുള്ള സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിന്റെ മേഖലയിൽ നിന്നും ചെങ്കടൽ തീരപ്രദേശമായ യാമ്പുവിലേക്ക് മാറ്റാൻ അരാംകോ തീരുമാനിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും ഉൽപാദനത്തിൽ കുറവ് വരാനും കാരണമാകും.