ഹജ്ജിലെ അറഫ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തൽസമയം വിവർത്തനം ചെയ്യും

പുണ്യസ്ഥലങ്ങളിൽ പൊടിക്കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Update: 2021-07-15 18:01 GMT
Editor : Suhail | By : Web Desk

അറഫ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തൽസമയം വിവർത്തനം ചെയ്യുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. ജൂലൈ 19നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. പുണ്യസ്ഥലങ്ങളിൽ പൊടിക്കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

കനത്ത ചൂടിലാണ് ഇത്തവണത്തെ ഹജ്ജ്. താപനില 45 ഡിഗ്രിവരെ ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. പുണ്യസ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ട്. എങ്കിലും ശക്തമായ സുരക്ഷ സംവിധാനത്തിൽ ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിക്കാനാകും വിധമുള്ള ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയത്.

Advertising
Advertising

സേവനത്തിനായി കൂടുതൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും ഇത്തവണയുണ്ട്. തീർത്ഥാടകർക്ക് മതപരമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി 135 പണ്ഡിതന്മാരേയും ഇമാമുമാരെയും മതകാര്യ മന്ത്രാലയം ചുമതലപ്പെടുത്തി.

25 ഭാഷകളിൽ ഹറം പള്ളിയിൽ തീർത്ഥാടകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും. കൂടാതെ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഉൾപ്പെടെ 10 ഭാഷകളിൽ ടെലിഫോണിലൂടെ സംശയങ്ങൾ ദൂരീകരിക്കാനുമാകും. ജൂലൈ 19നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.

മക്ക ഹറം പള്ളിയിലെ ഇമാമും ഖതീബുമായ ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല അറഫയിലെ നമിറ മസ്ജിദിൽ നടക്കുന്ന ദുഹർ, അസർ നസ്‌കാരങ്ങൾക്ക് നേതൃത്തം നൽകുകയും ഖുതുബ പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്യും. അറഫ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തൽസമയം വിവർത്തനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി.

വിവർത്തനങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെയും, എഫ്.എം ഫ്രീക്വൻസികളിലുടെയും, സ്മാർട്ട് ഫോണുകളിലൂടെയും ലഭ്യമാകുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News