സൗദിയിൽ കളവ് പോയ വാഹനങ്ങളുടെ ഫീസും പിഴയും ഒഴിവാക്കാൻ തീരുമാനം
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
ജിദ്ദ: സൗദിയിൽ കളവ് പോയ വാഹനങ്ങളുടെ ഫീസും പിഴയും ഒഴിവാക്കാൻ തീരുമാനം. വാഹനം മോഷണം പോയത് മുതൽ തിരിച്ച് ലഭിക്കുന്നത് വരെയുള്ള കാലത്തേക്കാണ് ആനുകൂല്യം ലഭിക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വാഹനം മോഷണം പോയതായി റിപ്പോർട്ട് ചെയ്യുന്നത് മുതലുള്ള പിഴയിലും ഫീസുലുമാണ് ഉടമക്ക് ഇളവ് ലഭിക്കുക. കള വ് പോയ വാഹനം തിരിച്ച് ലഭിക്കുന്നത് വരെ ഈ ആനുകൂല്യം തുടരും. മോഷ്ടാക്കൾ വാഹനവുമായി ഏത് തരം നിയമലംഘനം നടത്തിയാലും അത് യഥാർത്ഥ ഉടമയുടെ പേരിൽ ചേർക്കുന്നതല്ല. വാഹനം മോഷണം പോകുക വഴി വാഹനത്തിന്റെ ഫഹസ്, ഇസ്തിമാറ എന്നിവ പുതുക്കാതിരിക്കുന്നതിനും പിഴ ഈടാക്കില്ല.
അതിനാൽ വാഹനം മോഷണം പോയാൽ ഉടൻ തന്നെ അക്കാര്യം ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം വാഹനത്തിലൂടെ ഉണ്ടാകുന്ന എല്ലാ നിയമലംഘനങ്ങൾക്കും യഥാർത്ഥ ഉടമ ഉത്തരാവാദിയായിരിക്കും. ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ സൌദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ തീരുമാനത്തിലാണ് തീരുമാനം.