നിയന്ത്രണങ്ങൾ നീക്കി: സൗദി ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ പ്രവാഹം
ആദ്യ വാരത്തിൽ ഒഴുകിയെത്തിയത് 1.4 ബില്യൺ റിയാൽ
റിയാദ്: സൗദി ഓഹരി വിപണി ലോകമെമ്പാടുമുള്ള വിദേശികൾക്കായി പൂർണമായി തുറന്നുകൊടുത്ത ആദ്യ ആഴ്ചയിൽ തന്നെ വൻ നിക്ഷേപം രേഖപ്പെടുത്തി. മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള വിദേശ നിക്ഷേപകർ ഏകദേശം 136 കോടി റിയാലിന്റെ ഓഹരികളാണ് ഒറ്റയാഴ്ച കൊണ്ട് സ്വന്തമാക്കിയത്. ഇതിൽ ഭൂരിഭാഗവും, അതായത് 122 കോടി റിയാലും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വകയായിരുന്നു. ആദ്യമായി നേരിട്ട് നിക്ഷേപം നടത്താൻ അനുമതി ലഭിച്ച വിദേശി വ്യക്തികൾ മാത്രം 3.9 കോടി റിയാലിന്റെ ഓഹരികളാണ് വിപണിയിൽ നിന്ന് വാങ്ങിക്കൂട്ടിയത്.
500 മില്യൺ ഡോളറിൽ താഴെ ആസ്തിയുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് പോലും ഇപ്പോൾ നിക്ഷേപത്തിന് അനുമതി ലഭിച്ചതോടെ സൗദി വിപണിയിലേക്ക് കൂടുതൽ ആഗോള നിക്ഷേപകർ എത്തുന്നു എന്നതാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.