'സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരണത്തിൽ സ്വകാര്യ മേഖലക്കും പങ്ക്'; പി.ഐ.എഫ്. പ്രൈവറ്റ് സെക്ടര്‍ ഫോറത്തിന് റിയാദില്‍ തുടക്കം
പി.ഐ.എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാന്‍ ഫോറം ഉല്‍ഘാടനം ചെയ്തു
റിയാദ്: സൗദിയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതില്‍ സ്വകാര്യ മേഖലയും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിച്ച് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്. നിർമ്മാണ മേഖലകളിൽ നിന്ന് മാറി സംയോജിത സംവിധാനങ്ങളില്‍ നിക്ഷപം നടത്തുന്ന രീതിക്ക് പി.ഐ.എഫ് തുടക്കം കുറിക്കും. പി.ഐ.എഫ് പ്രൈവറ്റ് സെക്ടര്‍ ഫോറത്തിന് റിയാദില്‍ തുടക്കമായി.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് സംഘടിപ്പിക്കുന്ന പ്രൈവറ്റ് സെക്ടര്‍ ഫോറത്തിന്‍റെ നാലാം പതിപ്പിന് റിയാദില്‍ തുടക്കമായി. പി.ഐ.എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാന്‍ ഫോറം ഉല്‍ഘാടനം ചെയ്തു. വൈവിധ്യമാർന്നതും ശക്തവുമായ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നിക്ഷേപിക്കുവാനും പങ്കാളികളാകുവാനും സ്വകാര്യമേഖലയോട് അദ്ദേഹം ആവശ്യപ്പെട്ടു. നിർമ്മാണ മേഖലകളിൽ നിന്ന് സംയോജിത സംവിധാനങ്ങളിലേക്കുള്ള ഫണ്ടിന്റെ മാറ്റത്തെക്കുറിച്ചും ഗവര്‍ണര്‍ പ്രഖ്യാപനം നടത്തി. സാമ്പത്തിക പരിവർത്തനത്തിന് സംഭാവന നൽകാൻ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്നതിന് പി.ഐ.എഫ് പ്രതിജ്ഞാബദ്ധമായിരിക്കും. രാജ്യം സാമ്പത്തിക പ്രയാണത്തിന്‍റെ നിർണായക ഘട്ടത്തിലാണിപ്പോള്‍. ഉയര്‍ന്ന മത്സര ക്ഷമതയും, മേഖലകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും സംഭവിച്ച് കൊണ്ടിരിക്കുകയാണ്. വരുമാനത്തിലൂടെ മാത്രമല്ല, നവീകരണത്തിലൂടെയും, ഉറച്ച തീരുമാനങ്ങളിലൂടെയുമാണ് മുന്നേറ്റം സാധ്യമാക്കേണ്ടതെന്നും യാസിര്‍ അല്‍ റുമയ്യാന്‍ പറഞ്ഞു.