കിങ് അബ്ദുല്ല വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതികളുടെ ഡ്രോൺ ആക്രമണം: വിവിധ രാജ്യങ്ങൾ അപലപിച്ചു
ജിസാൻ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ഡ്രോൺ ആക്രമണ ശ്രമത്തെ അറബ് പാർലമെന്‍റും വിവിധ രാജ്യങ്ങളും അപലപിച്ചു
ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു. ആകാശത്ത് വെച്ചു തകർത്ത ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ പതിച്ച് പതിനാറ് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ജിസാൻ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായത്. ഡ്രോൺ ലക്ഷ്യത്തിലേക്ക് എത്തും മുമ്പ് തകർത്തു. വിമാനത്താവള ഉൾഭാഗത്ത് ഇവയുടെ ചീളുകൾ പതിക്കുകയും ചെയ്തു. വിദേശികളടക്കം 16 പേർക്ക് പരിക്കേറ്റതായി സഖ്യ സേന അറിയിച്ചു. യാത്രക്കാരായ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
യമനിലെ സൻആ വിമാനത്താവളത്തിൽ നിന്നാണ് സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഡ്രോൺ അയച്ചത്. സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൂത്തികൾ അതിർത്തി കടന്നുള്ള ആക്രമണം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും സിവിലിയന്മാരെ സംരക്ഷിക്കാൻ ഉറച്ച നടപടികൾ കൈക്കൊള്ളുമെന്നും സഖ്യസേന അറിയിച്ചു. ജിസാൻ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ഡ്രോൺ ആക്രമണ ശ്രമത്തെ അറബ് പാർലമെന്‍റും വിവിധ രാജ്യങ്ങളും അപലപിച്ചു.
സാധാരണക്കാരുടെയും യാത്രക്കാരുടെയും ജീവനുതന്നെ ഭീഷണിയാകുന്ന ഭീരുത്വ നടപടിയാണ് ഹൂതികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ മുൻനിർത്തി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അറബ് പാർലമെന്‍റ് അറിയിച്ചു. യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.