സൗദിയിൽ ഇഖാമ ലെവി തവണകളായി അടക്കാൻ അവസരമൊരുങ്ങുന്നു
വർക് പെർമിറ്റും ലെവിയും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒമ്പത് മാസത്തേക്കോ മാത്രമായി അടക്കാം
പ്രതീകാത്മക ചിത്രം
സൗദിയിലുള്ളവരുടെ ഇഖാമ ലെവി തവണകളായി അടക്കുന്നതിനുള്ള അവസരം വരുന്നു. ഇതിനുള്ള സജ്ജീകരണം ബാങ്കുകൾ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ മാത്രമായി ലെവി അടക്കുന്നതിനുള്ള സംവിധാനമാണ് വരുന്നത്. സൗദിയിലെ വിദേശികളുടെ വർക് പെർമിറ്റ് ബന്ധിപ്പിച്ചിരിക്കുന്നത് ഇഖാമയുമായാണ്. ഓരോ വർഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് നിലവിലെ രീതി. അതായത്, പ്രതിമാസം 800 റിയാൽ എന്ന തോതിൽ ഒരു വർഷത്തേക്ക് 9600 റിയാൽ ഓരോ തൊഴിലാളിക്കും കമ്പനി അടക്കണം. ഇതാണിപ്പോൾ തവണകളായി അടക്കാൻ സൗകര്യം ഒരുക്കുന്നത്.
വർക് പെർമിറ്റും ലെവിയും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒമ്പത് മാസത്തേക്കോ മാത്രമായി അടക്കാം. നൂറു കണക്കിന് ജീവനക്കാരുള്ള വൻകിട കമ്പനികൾക്ക് തീരുമാനം ഗുണകരമാകും. പിരിഞ്ഞു പോകാനുള്ള തൊഴിലാളിക്ക് സൗദിയിൽ നിൽക്കുന്ന കാലത്തേക്ക് മാത്രമുള്ള ലെവിയടക്കാനും ഇതുവഴി സാധിക്കും. എന്നാൽ ഹൗസ് ഡ്രൈവർ, ഗാർഹിക പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമ ഈ സ്വഭാവത്തിൽ പുതുക്കാൻ സാധിക്കില്ല. ബാക്കിയുള്ള പ്രൊഫഷനുകാർക്ക് ഇതിന്റെ ഗുണം ലഭിക്കും. സൗദിയിൽ പുതുതായി തുടങ്ങുന്ന കമ്പനികൾക്കും തവണകളായുള്ള ഫീസ് സാമ്പത്തിക ഭാരം കുറക്കാൻ തീരുമാനം സഹായിക്കും. ആശ്രിത വിസയിലുള്ള കുടുംബാംഗങ്ങൾക്കും ഇതുപയോഗപ്പെടുത്താനായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.