Writer - razinabdulazeez
razinab@321
ദമ്മാം: സൗദിയില്‍ റിക്രൂട്ട്മെന്റ് ഓഫീസുകളിൽ പരിശോധന ശക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി ഓഫീസുകള്‍ അടച്ചു പൂട്ടി. ഗാര്‍ഹിക റിക്രൂട്ട്മെന്‍റുകള്‍ക്ക് മുസാനിദ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ നടത്തിയ പരിശോധനകളിലാണ് നടപടി. നിയമ ലംഘനം കണ്ടെത്തിയ 17 ഓഫീസുകൾ പിടിച്ചെടുക്കുകയും, 11 ഓഫീസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 6 ഓഫീസുകളുടെ പ്രവർത്തനം പൂര്‍ണമായും നിര്‍ത്തിവെപ്പിക്കുകയും ചെയ്തതായി മാനവവിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയ നിര്‍ദ്ദേങ്ങളുടെ ചട്ടലംഘനം, ഗുണഭോക്താക്കൾക്ക് തിരിച്ചടവ് നൽകുന്നതിലെ വീഴ്ച, പരാതികൾ പരിഹരിക്കാതിരിക്കൽ, നിശ്ചിത കാലയളവിനുള്ളിൽ ലംഘനങ്ങൾ പരിഹരിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളിലാണ് നടപടി.
റിക്രൂട്ടിംഗ് സേവനങ്ങൾക്ക് “മുസാനദ്” പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താന്‍ മന്ത്രാലയം ഗുണഭോക്താക്കളോട് ആവശ്യപ്പെട്ടു. അവകാശ സംരക്ഷണം, നിയമാനുസൃത തൊഴില്‍ വിപണി, സേവനങ്ങളുടെ കാര്യക്ഷമത, കരാര്‍ ദുരുപയോഗിക്കുന്നത് തടയുക എന്നിവ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമാണ് പരിശോധനയും നടപടിയുമെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.