ഹറമിനടുത്ത് ഒമ്പത് ലക്ഷം പേർക്ക് പ്രാർഥന സൗകര്യം, ഹജ്ജ് ഉംറ കർമങ്ങൾ എളുപ്പമാക്കാൻ കിങ് സൽമാൻ ഗേറ്റ് പദ്ധതി
പദ്ധതിയിൽ പ്രവാസികൾക്കുൾപ്പെടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കും
റിയാദ്: മക്കയിൽ പ്രഖ്യാപിച്ച കിങ് സൽമാൻ ഗേറ്റ് പദ്ധതി ഹജ്ജ് ഉംറ കർമങ്ങൾ എളുപ്പമാക്കും. ഒമ്പത് ലക്ഷം പേർക്ക് കൂടി ഹറമിനടുത്ത് പ്രാർഥനാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. പ്രവാസികൾക്കുൾപ്പെടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതി. ഈ മാസം 15നാണ് സൗദി കിരീടാവകാശി കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ചത്. മക്ക ഹറമിന്റെ പടിഞ്ഞാറ് ഭാഗത്ത് ജർവൽ പ്രദേശത്തോട് ചേർന്നാണ് ബഹുമുഖ പദ്ധതി. ഹോട്ടലുകൾ, പ്രാർഥനാ സൗകര്യം, ചരിത്ര പ്രദർശനം, മക്കയുടെ പൈതൃകം പറയുന്ന എക്സിബിഷൻ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. പദ്ധതി വഴി 9 ലക്ഷം തീർഥാടകർക്ക് പ്രാർഥനക്കുള്ള സൗകര്യമൊരുക്കും.
പദ്ധതിയിലൂടെ ഹജ്ജ്, ഉംറ സീസണുകളിൽ ഹറമിലെ തിരക്ക് വലിയ കുറക്കാനാകും. 2036 ഓടെയാണ് പ്രവാസികൾക്കും സ്വദേശികൾക്കുമായി മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാവുക. പരമ്പരാഗത ഇസ്്ലാമിക വാസ്തുവിദ്യയിലാണ് നിർമാണം. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിൽ റൂഅ അൽ ഹറം കമ്പനിയാണ് പദ്ധതി നടപ്പിലാക്കുക. വിഷൻ 2030ന്റെ ഭാഗമായി 30 ദശലക്ഷം വിദേശ തീർത്ഥാടകരെയാണ് സൗദി പ്രതിവർഷം പ്രതീക്ഷിക്കുന്നത്.