പ്രതിദിനം പത്ത് ലക്ഷത്തിലേറെ പേർ; ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ മക്കയിൽ

റമദാൻ അവസാന ദിവസങ്ങളിലേക്ക് അടുക്കുന്തോറും ഹറമിലെ തിരക്ക് വർധിക്കും

Update: 2023-04-04 07:03 GMT
Advertising

ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിലാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ ഇവിടെ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീർഥാടക പ്രവാഹത്താൽ വീർപ്പു മുട്ടുകയാണ് റമദാനിൽ മക്ക.

ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽനിന്നുള്ള നോമ്പുതുറ.

ഈത്തപ്പഴവും സംസം വെള്ളവും ചെറിയ സ്‌നാക്‌സും മാത്രമാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ ഇതു തന്നെ ധാരാളമാണ്.

വൈകുന്നരം നമസ്‌കാര സമയമാകുന്നതോടെത്തന്നെ മക്കയിലെ തെരുവുകളെല്ലാം സജീവമാകും. സൂര്യാസ്തമയം അടുക്കുന്നതോടെ ഹറമിന്റെ മുറ്റം നിറഞ്ഞ് കവിയും. സൗദിയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഹറമിലെ നോമ്പു തുറ സ്‌പോൺസർ ചെയ്യുന്നത്. സന്ധ്യാ നേരത്തെ നമസ്‌കാരം കഴിഞ്ഞാൽ പിന്നെ ഹറമിന്റെ മുറ്റം ജനനിബിഢമാകും.

മക്കയിലെ തെരുവുകളിലൂടെ ജനം പ്രവഹിക്കും. രാത്രി നമസ്‌കാരങ്ങൾ പൂർത്തിയായേ വിശ്വാസികൾ ഇവിടെ നിന്നും മടങ്ങൂ. റമദാൻ അവസാന ദിവസങ്ങളിലേക്ക് അടുക്കുന്തോറും ഹറമിലെ തിരക്ക് വൻതോതിൽ വർധിക്കും. ഏറ്റവും അവസാന ദിവസങ്ങളിൽ 25 ലക്ഷത്തിലേറെ പേർ ഹറമിലെത്തുമെന്നാണ് കരുതുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News