Writer - razinabdulazeez
razinab@321
ജിദ്ദ: ഓൺലൈൻ വഴി ഉംറ വിസ ലഭിക്കാൻ ഇനി കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. നേരത്തെ വേഗത്തിൽ ലഭിച്ചിരുന്ന വിസ ലഭിക്കാൻ ഇനി രണ്ട് ദിവസമെങ്കിലും കാത്തിരിക്കണം. തീർഥാടകർ യാത്ര തിരിക്കുന്നതിന് മുൻപ് വിസ നടപടികൾ പൂർത്തിയായത് ഉറപ്പുവരുത്തണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
നുസുക്ക് മസാർ പോർട്ടൽ വഴിയാണ് ഉംറ വിസ അനുവദിച്ചിരുന്നത്. നേരത്തെ അപേക്ഷ നൽകി ഉടനെതന്നെ വിസ ലഭിക്കാറാണ് പതിവ്. എന്നാൽ ആഗസ്റ്റ് 31 മുതൽ വിസ അപേക്ഷകൾ പരിശോധിച്ച് വിസ ഇഷ്യു ചെയ്യാൻ ചുരുങ്ങിയത് 48 മണിക്കൂർ സമയമെടുക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉംറ സർവീസ് കമ്പനികൾക്ക് അതോറിറ്റി നേരത്തെ സർക്കുലർ നൽകിയിരുന്നു.
തീർഥാടകർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിസ നടപടികൾ പൂർത്തിയായത് ഉറപ്പുവരുത്തണമെന്ന് അതോറിറ്റി അറിയിച്ചു. സുരക്ഷയും സൗകര്യവും പരിഗണിച്ച് തീർഥാടകന്റെ താമസ സൗകര്യം ഉൾപ്പടെ മുഴുവൻ വിവരങ്ങളും നൽകിയാൽ മാത്രമെ ഉംറ വിസകൾ അനുവദിക്കുകയുള്ളൂ. നാട്ടിലെ ഓണാവധിയും റബീഉൽ അവ്വലും പ്രമാണിച്ച് മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് തീർഥാടകരാണ് ഇരു ഹറമിലും ഓരോ ദിനവും എത്തുന്നത്.