'ക്രൂഡോയിലും ഗ്യാസും മാത്രമല്ല'...; സ്ഥിതി കോവിഡ് കാലത്തേക്കാൾ ഗുരുതരമെന്ന് സൗദി മന്ത്രി
വിവിധ ചരക്കു നീക്ക മേഖലകളെ യുദ്ധം ഗുരുതരമായി ബാധിച്ചു
റിയാദ്: ഇറാൻ യുദ്ധത്തോടെ കോവിഡ് കാലത്തിനേക്കാൾ ഗുരുതരമായ സ്ഥിതിയിലേക്ക് ലോകം എത്തിയതായി സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ. ക്രൂഡോയിലും ഗ്യാസും മാത്രമല്ല.., വിവിധ ചരക്കു നീക്ക മേഖലകളെ യുദ്ധം ഗുരുതരമായി ബാധിച്ചു. അതിവേഗം യുദ്ധം അവസാനിച്ചില്ലെങ്കിൽ പ്രത്യാഘാതം ലോകം മുഴുവൻ അനുഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ തുറന്നു പറയുകയായിരുന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ.
കോവിഡ് കാലത്തേക്കാൾ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടത്. വളം, സ്റ്റീൽ തുടങ്ങി വിവിധ മേഖലകളിലേക്ക് അത് വ്യാപിച്ചു. ഇത് തുടർന്നാൽ പ്രത്യാഘാതം ആഗോള വിപണിയിൽ തന്നെ ഗുരുതരമാകും. സൗദി അറേബ്യ അമ്പത് വർഷത്തോളം നിക്ഷേപം നടത്തിയാണ് കിഴക്കൻ പ്രവിശ്യയിൽ നിന്നും യാമ്പുവിലേക്ക് പൈപ്പ് ലൈൻ നിർമിച്ചത്. അത് ഇപ്പോൾ ഗുണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ മിയാമി എഡിഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.