ഒരു വർഷത്തിനിടെ ആയിരത്തിലധികം പുതിയ സംരംഭങ്ങൾ; സൗദിയിൽ ഗിഫ്റ്റ് ഷോപ്പുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
മൊത്തം രജിസ്‌ട്രേഷനുകൾ 20,400 കടന്നു
റിയാദ്: സൗദിയിലെ റീട്ടെയിൽ സമ്മാന വിപണി വലിയ മുന്നേറ്റം കാഴ്ചവെക്കുന്നതായി വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് ഈ മേഖലയിലുള്ള വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 20,449 ആയി ഉയർന്നു. 2024ൽ ഇത് 19,219 ആയിരുന്നു. ഒരു വർഷത്തിനിടെ 1,230 പുതിയ സ്ഥാപനങ്ങളാണ് ഈ രംഗത്തേക്ക് പുതുതായി കടന്നുവന്നത്. ഏകദേശം 6.4 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് ഈ മേഖല രേഖപ്പെടുത്തുന്നത്. നിക്ഷേപകരുടെ വർധിച്ച താൽപ്പര്യവും വിപണിയിലെ പുതിയ സാധ്യതകളുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം.
ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ തുടങ്ങിയ ആഘോഷങ്ങളും ദേശീയ ദിനവുമാണ് സമ്മാന വിപണിയിലെ പ്രധാന സീസണുകൾ. ഇത്തരം സമയങ്ങളിൽ വിപണിയിൽ 15 ശതമാനത്തിലധികം അധിക കച്ചവടം നടക്കാറുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കൾക്കിടയിൽ ഇപ്പോൾ തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയ സമ്മാനങ്ങൾക്കാണ് പ്രിയം ഏറിവരുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, ഇപ്പോഴും 70 ശതമാനം ആളുകളും നേരിട്ട് കടകളിൽ പോയി സാധനങ്ങൾ തിരഞ്ഞെടുക്കാനാണ് താൽപ്പര്യപ്പെടുന്നത്. പ്രാദേശിക ഉപഭോക്താക്കൾക്ക് പുറമെ വിനോദസഞ്ചാരികളും തീർഥാടകരും ഈ വിപണിയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ലളിതമായ സമ്മാനങ്ങൾ മുതൽ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ച തസ്ബീഹ് മാലകൾ വരെ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.