പ്രതിദിനം ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം; 70 വയസിന് മുകളിലുള്ളവര്‍ക്കും അനുമതി
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 60,000 പേര്‍ക്കായിരുന്നു ഉംറയ്ക്ക് അനുമതിയുണ്ടായിരുന്നത്
നാളെമുതല്‍ ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി. സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. 70 വയസിന് മുകളിലുള്ളവര്‍ക്കും ഉംറ ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത 70 വയസിനു മുകളിലുള്ളവര്‍ക്ക് തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകള്‍ വഴി ഉംറയ്ക്ക് പെര്‍മിറ്റ് നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. നേരത്തെ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായായായിരുന്നു 18നും 70നും ഇടയിലുള്ളവര്‍ക്ക് മാത്രം ഉംറ അനുമതി നല്‍കിയത്. പ്രതിദിനം 60,000 പേര്‍ക്കായിരുന്നു അനുമതി.
ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറാമിൽ നമസ്കാരത്തിനും നിർബന്ധമായും വാക്സിനെടുക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ഉണർത്തിയിട്ടുണ്ട്. രണ്ട് ഉംറ പെർമിറ്റുകള്‍ക്കിടയിലുള്ള കാലയളവ് 15 ദിവസമായി നിര്‍ണയിച്ചിട്ടുണ്ട്. നിര്‍ദിഷ്ട കാലയളവ് അവസാനിച്ചതിനുശേഷമേ വീണ്ടും ഉംറക്ക് ബുക്കിങ് നടത്താനാവൂ. ഒരേസമയം ഒന്നിലധികം ദിവസങ്ങളിൽ മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനു പെർമിറ്റ് നേടാനാകില്ല.