റിയാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ഇറാൻ ആക്രമണം; ശക്തമയായി അപലപിച്ച് സൗദി
അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം
റിയാദ്: റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നയതന്ത്ര കാര്യാലയങ്ങൾക്കും അവിടത്തെ ജീവനക്കാർക്കും സായുധ പോരാട്ട സമയത്തുപോലും സംരക്ഷണം ഉറപ്പുനൽകുന്ന 1949-ലെ ജനീവ കൺവെൻഷൻ, 1961-ലെ വിയന്ന കൺവെൻഷൻ എന്നിവയുടെ ലംഘനമാണിതെന്ന് സൗദി വിശദീകരിച്ചു.
ആക്രമണങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ ഭൂമിയോ വിട്ടുനൽകില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയതാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെ ഇറാൻ നടത്തുന്ന ഇത്തരം പ്രകോപനങ്ങൾ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിയിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷ, പ്രാദേശിക അഖണ്ഡത, പൗരന്മാർ, താമസക്കാർ, സുപ്രധാന താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി ഏത് നടപടിയും സ്വീകരിക്കാൻ സൗദി അറേബ്യക്ക് പൂർണ അവകാശമുണ്ടെന്നും ആക്രമണത്തിന് മറുപടി നൽകുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ സൗദി അറേബ്യ ഓർമിപ്പിച്ചു.