സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം
ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സൗദിക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. യാമ്പു, ജിസാന്‍, ഖമീസ് മുശൈത്ത്, ദക്ഷിണ ദഹ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രണം സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വീണ്ടും ആക്രണ ശ്രമം നടന്നത്. സൗദിക്ക് നേരെ യമനിലെ ഹൂത്തി വിമതര്‍ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ജിസാന്‍, യാമ്പു, ഖമീസ് മുശൈത്ത്, ദക്ഷിണ ദഹ്റാന്‍ നഗരങ്ങളിലെ വിത്യസ്ത മേഖലകളെ ലക്ഷ്യമാക്കിയാണ് ആക്രണമം നടന്നത്.
ആക്രമണത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സുരക്ഷാ വിഭാഗം വെളിപ്പെടുത്തി.
യാമ്പുവിലെ അരാംകോ പ്ലാന്റ്, അല്ഷഖീഖിലെ ജലശുദ്ധീകരണ പ്ലാന്റ്, ജിസാനിലെ ഓയില്‍ റിഫൈനറി, ദക്ഷിണ ദഹ്റാനിലെ പവര്‍ സ്റ്റേഷന്‍, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷന് എന്നിവയടങ്ങുന്ന ഒമ്പത് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രണം നടത്തിയത്. ആക്രണത്തിന് ഉപയോഗിച്ച ഒമ്പത് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും തകര്ത്തതായി സുരക്ഷാ സേന അറിയിച്ചു. യമന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തില്‍ ഗള്‍ഫ് സഹകരണ കൗൺസിലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം.