സൗദിയിലെ കമ്പനി ഉടമസ്ഥാവകാശം: നിയമം കർശനമാക്കുമെന്ന് വാണിജ്യ മന്ത്രി
തർക്കമുണ്ടായാൽ കമ്പനി നിയമാവലി പരിശോധിക്കും
റിയാദ്: സൗദിയിലെ കമ്പനി ഉടമസ്ഥാവകാശം സംബന്ധിച്ച നിയമം കർശനമാക്കുമെന്ന് വാണിജ്യ മന്ത്രി. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടായാൽ കമ്പനിയുടെ നിയമാവലിക്കനുസരിച്ചാകും തീരുമാനമെടുക്കുക. കമ്പനിയിൽ 25 ശതമാനമോ അതിൽ കൂടുതലോ ഭൂരിപക്ഷ ഓഹരിയുള്ളവരെയാകും ബെനിഫിഷ്യൽ ഓണറായി കണക്കാക്കുക. ഈ നിയമവും ശക്തമായി നടപ്പാക്കാനാണ് നീക്കം
വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. അന്തിമമായി ഉടമസ്ഥാവകാശം കൈയാളുന്നയാൾക്കാണ് ബെനിഫിഷ്യൽ ഓണർ എന്ന് പറയുന്നത്. ഒരു വ്യക്തിയെ 'ബെനിഫിഷ്യൽ ഓണർ' ആയി കണക്കാക്കണമെങ്കിൽ കമ്പനിയിൽ നേരിട്ടോ അല്ലാതെയോ 25 ശതമാനമോ അതിലധികമോ ഉടമസ്ഥാവകാശം വെച്ചുപുലർത്തുന്ന ആളാവണം. ഇതാണ് സൗദിയിലെ നിയമം. കമ്പനിയിൽ ഒന്നിലധികം ഉടമകൾ ഉണ്ടെങ്കിലും ആർക്കും ഈ നിശ്ചിത ശതമാനം ഉടമസ്ഥാവകാശം ഇല്ലാത്ത സാഹചര്യങ്ങളിലോ കമ്പനിയുടെ നിയന്ത്രണമുള്ള ആളെ ഇതിനായി പരിഗണിക്കും. ഈ രണ്ട് മാനദണ്ഡങ്ങൾ പ്രകാരവും ബെനിഫിഷ്യൽ ഓണറെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ കമ്പനിയുടെ ഘടനയനുസരിച്ച് മാനേജർ, ബോർഡ് അംഗം, ചെയർമാൻ എന്നിവർക്ക് ഈ പദവി നൽകും. മറ്റൊരാൾക്ക് വേണ്ടി ഓഹരി അവകാശങ്ങൾ പ്രയോജനപ്പെടുത്തുന്നവരെല്ലാം ബെനിഫിഷ്യൽ ഓണറുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും ഉണ്ടാകുന്ന മാറ്റങ്ങൾ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുകയും വേണം.