Writer - razinabdulazeez
razinab@321
റിയാദ്: യുക്രൈനിലെ യുദ്ധക്കെടുതി അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. രാജകീയ സ്വീകരണമാണ് സമാധാന ചർച്ചക്കായി എത്തിയ സെലൻസ്കിക്ക് ജിദ്ദയിൽ നൽകിയത്. സൗദി കിരീടാവകാശി എത്തി അദ്ദേഹത്തെ കൊട്ടാരത്തിൽ നേരിട്ട് സ്വീകരിച്ചു. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് അനുസൃതമായി യുക്രൈനിൽ സമാധാനം പുലരട്ടെയെന്ന് കിരീടാവകാശി പറഞ്ഞു. യുക്രൈന് സൗദി അറേബ്യ നേരത്തെ ഭക്ഷ്യ മെഡിക്കൽ സഹായം എത്തിച്ചിരുന്നു. ഇതിനുള്ള കടപ്പാട് സെലൻസ്കി പ്രകടിപ്പിച്ചു. യുഎസുമായി ചർച്ചക്ക് അവസരം നൽകിയതിന് അദ്ദേഹം നന്ദി പറഞ്ഞു. മൂന്ന് വർഷമായി തുടരുന്ന യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയുടെ രണ്ടാമത്തെ പ്രധാന ചർച്ചയാണിത്. നേരത്തെ റഷ്യ യുക്രൈൻ ചർച്ചക്കും സൗദി വഴി ഒരുക്കിയിരുന്നു. സൗദിയിലെത്തിയെങ്കിലും യുഎസുമായുള്ള ചർച്ചയിൽ സെലൻസ്കി നേരിട്ട് പങ്കെടുത്തില്ല. രണ്ടു രാജ്യങ്ങളുടേയും മന്ത്രി തല സംഘമാണ് യോഗത്തിൽ സംബന്ധിച്ചത്. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സെലൻസ്കി യുക്രൈനിലേക്ക് മടങ്ങിയിട്ടുണ്ട്.