Writer - razinabdulazeez
razinab@321
റിയാദ്: സിറിയക്ക് സാമ്പത്തികമായി പിടിച്ചു നിൽക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ സൗദി വിദേശകാര്യ മന്ത്രി സിറിയയിലെത്തി. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ് സാമ്പത്തിക വകുപ്പുകളുമായി എത്തിയത്. സർക്കാർ തലത്തിലുള്ള സഹകരണ കരാറുകളും ചർച്ചയാകും.
ബശ്ശാറുൽ അസദ് ഭരണം വിട്ടതോടെയാണ് സൗദി സിറിയൻ ബന്ധം ഊഷ്മളമായയത്. സൗദി പിന്തുണയുള്ള പുതിയ സിറിയൻ പ്രസിഡണ്ട് അഹ്മദ് അൽ ഷാറ സൗദി വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു. നേരത്തെ സിറിയക്കുള്ള ലോകബാങ്ക് കടം സൗദിയുൾപ്പെടെ സഹായിച്ച് വീട്ടിയിരുന്നു. സിറിയയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുക, ഗവൺമെന്റ് സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക, സിറിയൻ ജനതയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുക എന്നിവയാണ് പുതിയ സന്ദർശനത്തിന്റെ ലക്ഷ്യം. സൗദിയിലെ ധനം, സാമ്പത്തികം, നിക്ഷേപം എന്നീ മന്ത്രാലയങ്ങളുടെ സഹ മന്ത്രിമാരും ബിസിനസ് പ്രമുഖരും സംഘത്തിലുണ്ട്. സൗദി അഭ്യർഥനയിൽ യുഎസ് സിറിയക്കുള്ള ഉപരോധം നീക്കിയിരുന്നു. ഇതോടെ പുതിയ സഹകരണവും സാമ്പത്തിക നേട്ടങ്ങളും നയതന്ത്ര സഹകരണവും ലക്ഷ്യം വെച്ചാണ് പുതിയ നീക്കം.