ഡ്രോണോ മിസൈലോ കണ്ടോ? സൗദിയിലുള്ളവർക്ക് തവക്കൽനായിൽ റിപ്പോർട്ട് ചെയ്യാം...
സൗകര്യമൊരുക്കി സൗദി പ്രതിരോധ മന്ത്രാലയം
റിയാദ്: ഡ്രോണുകളും മിസൈലുകളും ഉൾപ്പെടെ സംശയാസ്പദ ആകാശ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ തവക്കൽന ആപ്ലിക്കേഷനിൽ സൗകര്യമൊരുക്കി സൗദി പ്രതിരോധ മന്ത്രാലയം. പൗരന്മാർക്കും താമസക്കാർക്കും തവക്കൽനയിൽ സംശയാസ്പദ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യാം. വിവരങ്ങൾ വേഗത്തിൽ കൈമാറാനും രാജ്യത്തെ സംരക്ഷിക്കാനായി വേഗത്തിലുള്ള പ്രതികരണം നടത്താനും റിപ്പോർട്ടിങ് സേവനം വഴിയൊരുക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
ഈ സേവനം പൗരന്മാർക്കും താമസക്കാർക്കും ദേശീയ പ്രതിരോധ സംവിധാനത്തിനും ഇടയിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. അതേസമയം, സമീപ ദിവസങ്ങളിൽ സൗദി വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തെ ലക്ഷ്യമിടാൻ ശ്രമിച്ച ഡസൻ കണക്കിന് ഇറാനിയൻ ഡ്രോണുകളും നിരവധി ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞു.
ഇന്നലെ രാത്രിമുതൽ എത്തിയത് 63 ഡ്രോണുകൾ
ഇന്നലെ രാത്രിമുതൽ രാവിലെ വരെ സൗദിയിലേക്ക് 63 ഡ്രോണുകൾ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം. കിഴക്കൻ പ്രവിശ്യയിലേക്കാണ് ഡ്രോണുകൾ എത്തിയത്. ഇവയെല്ലാം പ്രതിരോധിച്ചെന്ന് സൈന്യം അറിയിച്ചു. ഇതിനിടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് സൗദിയും ഖത്തറും ആവശ്യപ്പെട്ടു. ഖത്തർ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനിടെ, യു.എ.ഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ടെലിഫോൺ ചർച്ച നടത്തി. സംഘർഷം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. സമാധാന ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പറഞ്ഞു.