താനൂർ ബോട്ടപകടം: അറസ്റ്റിലായ ബോട്ടുടമ സൗദി ജുബൈലിലെ പ്രവാസി

ചെറിയ പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു നാസർ

Update: 2023-05-08 16:22 GMT
Editor : afsal137 | By : Web Desk
Advertising

ദമ്മാം: താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ സൗദി ജുബൈലിലെ പ്രവാസി. പതിനഞ്ച് വർഷമായി മാൻപവർ സപ്ലൈ രംഗത്ത് പ്രവർത്തിച്ചു വരുന്ന നാസർ ചെറിയ പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു. ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി നാസർ നാട്ടിലെത്തിയതാണെന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം

നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ഇദ്ദേഹത്തിന്റെ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.. നേരത്തെ സൂപ്പർമാർക്കറ്റ് മേഖലയിലും പ്രവർത്തിച്ചിരുന്നു. പെരുന്നാൾ ദിനത്തിൽ ആരംഭിച്ച ബോട്ട് സർവീസ് ഇടക്ക് നിർത്തി വെച്ചതായും ഇവർ പറയുന്നു. അതേസമയം കോഴിക്കോട്ടുവെച്ചാണ് നാസർ പിടിയിലായത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിഡിയിലെടുത്തത്. നാസറിനെ ഉടൻ താനൂർ പൊലീസിന് കൈമാറും.

അപകടത്തിനു പിന്നാലെ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. കോഴിക്കോട്ടാണ് നാസർ ഒളിവിൽ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് ബോട്ടുടമ നാസർ വിളിച്ചതായി നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് നാസർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂർ പൊലീസിന് കൈമാറും.

ഉച്ചയോടെയാണ് നാസറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ വെച്ചാണ് വാഹനം പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതൽ കൊച്ചിയിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസർ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളുമാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ബോട്ട് സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്. ആറ് മണിക്ക് സർവീസ് നിർത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചാണ് അപകടമുണ്ടാക്കിയ ബോട്ട് ഇന്നലെ സർവീസ് നടത്തിയത്. ഉടമ നാസറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News