മേഖലയിലെ സമാധാനം ലക്ഷ്യം; വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തി സൗദി വിദേശകാര്യമന്ത്രി
കുവൈത്ത്, പാകിസ്താൻ, ലാത്വിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് സംഭാഷണം നടത്തിയത്
റിയാദ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ കുവൈത്ത്, പാകിസ്താൻ, ലാത്വിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹുമായി നടത്തിയ സംഭാഷണത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും നടത്തുന്ന സംയുക്ത ശ്രമങ്ങളും ചർച്ചയായി.
പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറുമായി നടത്തിയ ചർച്ചയിൽ പ്രാദേശിക വിഷയങ്ങളിൽ തുടർന്നും കൂടിയാലോചനകളും ഏകോപനവും നടത്തേണ്ടതിന്റെ പ്രാധാന്യം പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ എടുത്തുപറഞ്ഞു. ലാത്വിയൻ വിദേശകാര്യ മന്ത്രി പേപ്പ പ്രാസിയുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള പുതിയ വികാസങ്ങളും വിഷയമായി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ സജീവമായ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ.