സൗദിയിൽ ഖനന ലൈസൻസുകളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 220% വർധന
9.4 ട്രില്യൺ റിയാലിന്റെ ധാതുസമ്പത്താണ് രാജ്യത്ത് കണക്കാക്കുന്നത്
റിയാദ്: സൗദിയിലെ ഖനന മേഖല 2025ൽ സമാനതകളില്ലാത്ത വളർച്ച കൈവരിച്ചതായി വ്യവസായ-ധാതു വിഭവ മന്ത്രാലയം അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഖനന ലൈസൻസുകളുടെ എണ്ണത്തിൽ 220 ശതമാനത്തിന്റെ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2024ൽ വെറും 19 ലൈസൻസുകൾ മാത്രം അനുവദിച്ച സ്ഥാനത്ത്, 2025ൽ ഇത് 61 ആയി ഉയർന്നു.
9.4 ട്രില്യൺ റിയാൽ മൂല്യം കണക്കാക്കുന്ന രാജ്യത്തെ ധാതു സമ്പത്ത് വേഗത്തിൽ പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഔദ്യോഗിക വക്താവ് ജറാാഹ് അൽ ജറാഹ് വ്യക്തമാക്കി. സ്വർണം, ഫോസ്‌ഫേറ്റ് തുടങ്ങിയ വിലയേറിയ ധാതുക്കളുടെ ഖനനത്തിനായി മാത്രം 44 ബില്യൺ റിയാലിലധികം നിക്ഷേപമാണ് പുതുതായി എത്തിയത്. ആഗോള ഖനന നിക്ഷേപ സൂചികയിൽ 114ാം സ്ഥാനത്തുനിന്ന് 23ാം സ്ഥാനത്തേക്ക് സൗദി മുന്നേറിയത് ഇവിടുത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ തെളിവായി മന്ത്രാലയം ചൂണ്ടിക്കാട്ടി.