ഉംറ കമ്പനികൾക്കുള്ള വിലക്ക് നീക്കി സൗദി
കടുത്ത നിയന്ത്രണങ്ങളോടെ വീണ്ടും അനുമതി
മക്ക: സൗദിയിൽ ഉംറ കമ്പനികൾക്കേർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കിത്തുടങ്ങി. കടുത്ത നിയന്ത്രണങ്ങളോടെയാണ് വീണ്ടും അനുമതി നൽകുന്നത്. സേവനങ്ങളിൽ വീഴ്ച വരുത്തിയ കാരണത്താലാണ് മലയാളി ട്രാവൽസുകൾക്കുൾപ്പെടെ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയിരുന്നത്.
പിഴവുകൾ തീർക്കാൻ മന്ത്രാലയം നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് കമ്പനികൾക്ക് ഉംറ വിസ ഇഷ്യൂ ചെയ്യാൻ അനുമതി. മലയാളി ഉംറ ഏജൻസികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഇന്ന് ആക്ടീവ് ആയിട്ടുണ്ട്. എന്നാൽ പിഴവുകൾ തീർക്കാത്തവർ വിസ റിക്വസ്റ്റ് നൽകുമ്പോൾ സാങ്കേതിക തടസ്സമുള്ളതായാണ് കാണിക്കുന്നത്. 10 ശതമാനത്തിലധികം എക്‌സീഡ് പാക്കേജുകൾ ഉള്ളവർക്കാണ് ഇത്തരത്തിൽ വിസ റിക്വസ്റ്റ് നൽകാനാവാതിരിക്കുക. അതായത് പാക്കേജിൽ നൽകിയ ദിവസത്തിലധികം തീർഥാടകർ രാജ്യത്ത് തങ്ങിയാൽ എക്‌സീഡ് പാക്കേജ് ആയി കണക്കാക്കും. ഇവരുടെ കീഴിലെത്തിയ തീർഥാടകർ രാജ്യത്തുനിന്ന് മടങ്ങുന്നതോടെ ഏജൻസികളുടെ അക്കൗണ്ട് പഴയപടിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. വിലക്ക് ഒഴിവായതോടെ ഉംറ ഏജൻസികൾ വർധിപ്പിച്ച വിസ ചാർജും കുറഞ്ഞിട്ടുണ്ട്. ഏജൻസികളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനും സേവനങ്ങളിലെ വീഴ്ചകൾ പരിഹരിക്കാനുമാണ് മന്ത്രാലയം കടുത്ത നടപടി സ്വീകരിച്ചത്.